Sunday, April 14, 2013

അങ്ങനെ ആ വിഷുക്കാലങ്ങളില്‍

പഴയ കാലത്തെ കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിടുന്നതും പഴയ കാലത്തെ ഇക്കാലവുമായി താരതമ്യം ചെയ്തു തരംപോലെ രോഷം കൊള്ളുകയോ കോള്‍മയിര്‍ കൊള്ളുകയോ ചെയ്യുന്നത് അസാരം പഴഞ്ചന്‍ ആണെന്ന് നന്നായറിയാം. അത്തരം അയവെട്ടുകളുടെ ഒരു ഉസ്താദിനെ പണ്ട് നാട്ടിലാരോ ‘വടിയാക്കിയ’ സംഭവം കേട്ടിട്ടുണ്ട്. ലീവിന് വീട്ടിലെത്തിയ വിദ്വാന്‍ “ഇപ്പത്തെ ഉണ്ണ്യപ്പത്തിനു ഒന്നും പണ്ടത്തെ മധുരംല്ല “ എന്നോ മറ്റോ നൊസ്റ്റാള്‍ജിയ അടിച്ചപ്പോള്‍ ഒരു നവലിബറല്‍ പെറ്റി ബൂര്‍ഷ്വാ ചോദിച്ചത്രേ “ഇപ്പത്തെ രണ്ടിഞ്ച് ആണിക്കൊന്നും പണ്ടത്തെ വലിപ്പം ഇല്ല. ല്ലേ കുട്ട്യാട്ട 

സംഗതി ഇങ്ങനെ ഒക്കെ ആണെങ്കിലും വിഷു എന്ന് കേള്‍ക്കുമ്പോള്‍ ഞാനും പഴഞ്ചന്‍ ആകും. തീര്‍ന്നില്ല ഇപ്പത്തെ രണ്ടിഞ്ച് ആണിക്കൊന്നും പണ്ടത്തെ വലിപ്പം ഇല്ല എന്ന് വിശ്വസിക്കുകയും ചെയ്യും! കാരണം ഈ ഓര്‍മ്മകള്‍ ഇല്ലെങ്കില്‍ ഞാനില്ല. ഭൂതകാലത്തില്‍ എങ്ങോ ആണ് ജീവന്റെ വേര് ആഴ്ന്നിറങ്ങി പടര്‍ന്നത് എന്നും , മറവികള്‍ കൊണ്ടത്‌ പിഴുതു കളഞ്ഞാല്‍ അന്ന് മരിച്ചു പോകും ഞാനെന്നും വിശ്വസിക്കുന്ന മണ്ടന്‍ ആയതുകൊണ്ട്...
കാത്തിരുന്നു കാത്തിരുന്നു ഓരോ നിമിഷവും ആസ്വദിക്കുന്ന അറുപതു ദിവസങ്ങളാണ് വിഷുവും അതിന്റെ പ്രാന്ത പ്രദേശങ്ങളും എന്നതിനാല്‍ ആ കാലയളവില്‍ സംഭവിക്കുന്നതെല്ലാം മനസ്സിലങ്ങനെ തറച്ചു കിടക്കും.

മണം

----------വിചിത്രമായിരിക്കാം എന്നാലും ഓരോ ഉത്സവത്തിനും ഓരോ മണമാണ്..നനഞ്ഞ മണ്ണിന്റെയും ചാണകത്തിന്റെയും തുമ്പയിലയുടെയും മണമാണ് ഓണത്തിന് എങ്കില്‍ ഉണങ്ങിയ മണ്ണിന്റെയും പറങ്കിയണ്ടി ചുടുന്നതിന്റെയും വെടിമരുന്നിന്റെയും മണമാണ് വിഷുവിനു..
അണ്ടിയും വിഷുവും തമ്മില്‍ എന്തിരടെ എന്ന് സംശയിക്കണ്ട. ഒരു ബന്ധവും ഇല്ല, പക്ഷെ ഈ കാലത്താണ് നാട്ടില്‍ പറങ്കിയണ്ടി പാകമാകുന്നത്. അണ്ടി ചുടുന്ന മണമില്ലാത്ത ഒരു പറമ്പോ ഇടവഴിയോ നിരത്തോ അപ്പോള്‍ കാണില്ല..അധികം മെനക്കെടോന്നും ഇല്ല.ഒരുപിടി ഓലക്കണ്ണിയും തീയും മതി അഞ്ചു പത്ത് അന്ടികള്‍ ചുട്ടെടുക്കാന്‍ അസ്സലായി കറുത്ത് വന്നാല്‍ ഇരിക്കുന്ന പലകയോ കല്ലോ എടുത്തു വയര്‍ മേലോട്ട് ആക്കി കിടത്തിയ അണ്ടിയെ ഒരു കുത്ത്. തോട് ചതഞ്ഞു പരിപ്പ് പുറത്തു വരും.

പടകം

-------------ബാലമംഗളത്തിലും പൂമ്പാറ്റയിലും ഒക്കെ ‘പടക്കം ‘ എന്ന് വായിക്കുമ്പോള്‍ ചിരി വരുമായിരുന്നു. ഈ ഇരട്ടിപ്പ് ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ പടകം എന്നെ പറയാറുള്ളൂ.
പടകങ്ങളുടെ രാജാവ്‌ ആരാണെന്ന് ചോദിച്ചാല്‍ സംശയമില്ല പനോല്‍പ്പടകം തന്നെ.അതായത് പനയോലപ്പടക്കം.അപ്പംവിരലിന്റെ നഖത്തിന്റെ വലിപ്പം മുതല്‍ ഒത്തൊരു എഗ്ഗ് പപ്സിന്റെ വലിപ്പം ഉള്ള മുട്ടന്‍ ജാതി വരെയുണ്ട് അങ്ങനത്തെ ഒന്ന് പൊട്ടിയാല്‍ ദിക്ക് എട്ടും കിടന്നു കിടുങ്ങും.
ബ്രാന്‍ഡ്‌ ഏതായാലും മാലപ്പടക്കങ്ങള്‍ എല്ലാം ഞങ്ങള്‍ക്ക് ‘കോവ’യാണ്. – കൊവപ്പടകം.
ഇഷ്ടികച്ചുവപ്പു നിറം. ഇരുപത്തഞ്ച് എണ്ണത്തിന്റെ മാല മുതല്‍ ഇരുന്നൂരിന്റെ വരെ ഉണ്ട്.
വല്യ വിഷുവിനു ഊണ് കഴിഞ്ഞ ശേഷം ആണ് ഏറ്റവും വലിയ കോവപ്പടകം പൊട്ടിക്കുന്നത്.


മത്താപ്പ് , കേപ്പ്‌ ( പൊട്ടാസ് ),പാമ്പ്‌ ഗുളിക,കമ്പിത്തിരി ഇത്യാദികള്‍ മൈനര്‍മാരുടെ കുത്തകയാണ്. പൊട്ടാസ് രണ്ടു തരം കിട്ടും. ലൂസും റോളും. റോള്‍ പൊട്ടാസ് തോക്കില്‍ ഇടാന്‍ പാകത്തില്‍ ഉണ്ടാക്കിയതാണ്. ലൂസ് പൊട്ടാസ് കണ്ടാല്‍ പെണ്ണുങ്ങള്‍ തൊടുന്ന ഒട്ടിപ്പ് പൊട്ടിനെ പോലെ ഉണ്ടാകും. കുട്ടിച്ചാത്തന്മാരിലെ സാഹസികര്‍ക്ക് ലൂസ് പൊട്ടാസ് കൊണ്ട് പല പരിപാടികള്‍ ആണ്. അഞ്ചു പത്തെണ്ണം അട്ടിക്കു വച്ച് അതിന്റെ മേലെ പരന്ന ഒരു കുഞ്ഞു കല്ലും കയറ്റി വച്ച് വേറെ വലിയൊരു കരിങ്കല്ലെടുത്തു ഇതിന്റെ മുകളിലേക്ക് ഇട്ടു ഓടിക്കളയും. ചില ഗജപോക്കിരികള്‍ കണ്ണ് തെറ്റിയാല്‍ പാക്കട്ടോടെ തുറന്നു അടുപ്പിലോക്കെ നിക്ഷേപിച്ചു കളയും!


പൊട്ടുന്നവരില്‍ ഭയങ്കരന്മാര്‍ പനോല, (അമിട്ട് ( ഗുണ്ട് )കുരുവി, സരസ്വതി,തുടങ്ങിയവരാണ്. 
ഏറ്റവും കൌതുകം ഉണ്ടാക്കുന്നയാള്‍ പക്ഷെ വാണം ആണ് ! നീളന്‍ കഴുത്ത് ഉള്ള കുപ്പിയില്‍ വച്ചാണ് തീ കൊടുക്കുക. പറമ്പില്‍ തലങ്ങും വിലങ്ങും തെങ്ങുകള്‍ ഉള്ളതിനാല്‍ ഒരു വാണം മുകളില്‍ ചെന്ന് മനോഹരമായി പൊട്ടുന്നത് കണ്ടിട്ടുള്ളവര്‍ ചുരുക്കമായിരിക്കും ! വയനാട്ടില്‍ വച്ച് ഒരിക്കല്‍ ഒരു വാണം പണി തന്ന അനുഭവം ഉണ്ട്. മുറ്റത്ത്‌ കുപ്പിയില്‍ വച്ച് വല്യച്ചന്‍ തീ കൊടുത്തതും കുപ്പി ചെരിഞ്ഞു വീണതും ഒരുമിച്ചു. ആകാശത്തേക്ക് പോകേണ്ട വാണന്‍ പോയത് കോലായ , നടുവകം വഴി അടുക്കളയിലേക്കു ! കൊട്ടതളത്തില്‍ പാത്രം കഴുകുകയായിരുന്നു വല്യമ്മയുടെ മുന്നില്‍ കിടന്നു വാണന്‍ പൊട്ടി. ഇടയ്ക്കിടെ ചെറിയ മാനസിക അസ്വാസ്ഥ്യം വരുമായിരുന്ന വല്യമ്മ ഇതൊരു ആയുധമാക്കി. നിങ്ങക്ക് എന്നെ കൊല്ലാന്‍ ഉള്ളപരിപാടി ആണല്ലേ എന്ന് വല്യച്ചനെതിരെ ആരോപണം ഉണ്ടായി. വല്യച്ചന്‍ ശശിയായി . ( എന്റെ അമ്മാവന്റെ പേര് ശശി എന്നാണു കേട്ടോ. പക്ഷെ ആളു ശശി അല്ല. ഞാന്‍ ജീവിതത്തില്‍ കണ്ട മാതൃക പുരുഷന്മാരില്‍ ഒരാള്‍ )


പടക്കങ്ങളിലെ മിത വാദികളും സുന്ദരികളും ആണ് പൂത്തിരി, കമ്പിത്തിരി,ചേരട്ടപടകം തുടങ്ങിയവര്‍ .പൂതിരിയെ തന്നെ മേശപ്പൂവ് , ഇളനീര്‍ പൂവ് എന്നൊക്കെ ഉള്ളിയേരി ബാലുശ്ശേരി രാജ്യങ്ങളില്‍ തന്നെ പറഞ്ഞു വരുന്നു. അപ്പോള്‍ മറ്റു രാജ്യങ്ങളിലെ വായനക്കാര്‍ ഈ പേരുകള്‍ ഒക്കെ വായിച്ചു വാ പൊളിക്കും എന്ന് നന്നായി അറിയാം.ഉള്ളിയേരി പത്തൊന്‍പത്തിലെ അരുമ്പയില്‍ അമ്പലത്തിലാണ് ഏറ്റവും വലുതും മനോഹരവും ആയ ഇളനീര്‍ പൂ കണ്ടത്. ചേരട്ട പടകം നിലത്ത് കിടന്നു കറങ്ങുന്ന നിലചക്രം ആണെങ്കിലും ചിലത് പൊട്ടും. ഒരിക്കല്‍ ഷബില്‍ ഗള്‍ഫില്‍ പോയ ഒരു ദിവസത്തിന്റെ തലേന്ന് വിഷു ആയിരുന്നു. പ്രദേശത്തെ തെങ്ങിന്‍ തൈകള്‍ക്ക് പോലും ഫിറ്റായ ദിവസം രാധേട്ടന്റെ കൈയില്‍ നിന്ന് താഴെ വീണ ഉടന്‍ ചേരട്ട പടകം ഒച്ചയോടെ പൊട്ടി.


വിഷുവിന്റെ പിറ്റേന്ന് ചില കലാ പരിപാടികള്‍ ഉണ്ട് ഈ പടകങ്ങളും കൊണ്ട്.
പൊട്ടാതെ കിടക്കുന്ന കൊവയും പനയോലയും എല്ലാം പെറുക്കി കെട്ടഴിച്ചു വെടിമരുന്നു കടലാസില്‍ തൂവി കത്തിക്കുകയോ പനയോല ചീന്തി പുതിയ പടകം തെരയ്ക്കുകയോ ചെയ്യും. ഒരിക്കല്‍ അത്തരമൊരു ഗവേഷണത്തിന് ഇടെ എനിക്ക് പണികിട്ടി. വയനാട്ടില്‍ വച്ചാണ്. പനോല പടകം അഴിച്ചു മരുന്ന് പേപ്പറില്‍ ചെരിഞ്ഞു. രണ്ടു കൈയിലും മരുന്ന് പുരണ്ടു കിടക്കുന്നത് നോക്കാതെ തീപ്പെട്ടി ഉരച്ചു. ഭും എന്ന ഒച്ചയെ ഓര്‍മ്മയുള്ളൂ. ഞെട്ടല്‍ കഴിഞ്ഞപ്പോള്‍ കൈകള്‍ നോക്കി. നീലനിറം ! നീറ്റലും. 
പതിവ് പോലെ ഒരു മാലാഖയെ പോലെ വല്യമ്മ പ്രത്യക്ഷപ്പെട്ടു.  വലിയൊരു വാഴയുടെ പോള അപ്പാടെ ഉരിഞ്ഞു കൊണ്ട് വന്നു നീരോടെ രണ്ടു കൈയും പൊതിഞ്ഞു വച്ചു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു അഴിച്ചു വിട്ടു. നീറ്റല്‍ പോയി. പൊള്ളലും !

പുരകെട്ട്

------------------വിഷുവിനു മുന്‍പോ വിഷു കഴിഞ്ഞു ഉടനെയോ ആയിരുന്നു പുരകെട്ട് സീസണ്‍ . 
നാട്ടില്‍ എണ്പതു ശതമാനം എങ്കിലും ഓല മേഞ്ഞ വീടുകള്‍ ആയിരുന്നു. അവയില്‍ പനയോലയുടെ തന്നെ ഭിത്തി ഉള്ള ‘ചെറ്റകള്‍ ‘ , ഇടത്തരം വലിപ്പമുള്ള ഓലപ്പുരകള്‍ , രണ്ടു തട്ടുള്ള മാളികകള്‍ എന്നിവ എല്ലാം ഉണ്ടായിരുന്നു. ഇതില്‍ ഒരു ഇടത്തരം ഓലപ്പുര ആയിരുന്നു എന്റേത്.
ഒരു ചരൂന്റെ അകവും, തെക്കേ അകവും നടുക്കാതെ അകവും, അടുക്കളയും ഇതിനെല്ലാം പൊതുവായി നീണ്ട ഒരു കൊലായയും.. ചാണകം മെഴുകിയത് ആണ് നിലം. ചാണകവും വെള്ളിലയും കരിക്കട്ടയും ചേര്‍ത്താണ് ആഴ്ചയിലും നിലം മെഴുകല്‍. അമ്മയോ മൂത്തമ്മമാരോ ആരെങ്കിലും കുന്തിച്ചിരുന്നു നിലം കറുപ്പിക്കും..ബസിന്റെ വൈപ്പര്‍ പോലെ അവരുടെ കൈകള്‍ നിലത്ത് അര്‍ദ്ധ വൃത്തങ്ങള്‍ വരച്ചു കൊണ്ടിരിക്കും. 

കോലയുടെ അങ്ങേ അറ്റത് അടുക്കളയുടെയും അമ്മിത്തണയുടെയും മുന്നില്‍ ഒരു തെങ്ങുണ്ട്. അതായത് കോലായില്‍ തന്നെ! വീട് ഉണ്ടാക്കിയ ആള്‍ കാണിച്ച ദയ. ആ തെങ്ങിനെ മുറിക്കാതെ അതിനു ചുറ്റും അങ്ങ് പുരകെട്ടി. മഴ പെയുംപോള്‍ തടിയിലൂടെ വെള്ളം ഒലിച്ചുവന്നു അതിനടിയിലെ തളത്തില്‍ കെട്ടി നില്‍ക്കും. അതില്‍ കാലിട്ട് ഇരിക്കാന്‍ വല്ലാത്തൊരു സുഖമാണ് ..

പുര കെട്ടി മേയല്‍ രണ്ടു ദിവസത്തെ പരിപാടിയാണ്. ഒന്നാം ദിവസം പുര പൊളിക്കല്‍ ആണ്.കര്യോലയും കര്യോലപ്പനോല യും മുറ്റത്ത്‌ നിറയും..അലകിന്റെ അസ്ഥിപഞ്ജരം കാണിച്ചു അന്ന് രാത്രി വീട് നഗ്നയായി കിടക്കും.ഒരു കാര്യം പ്രത്യേകം പറയട്ടെ..എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ ദിവസവും രാത്രിയും അത് തന്നെയായിരിക്കും. രണ്ടു കാരണങ്ങള്‍ ആണ് അതിനു..
ഒന്ന് : നഷ്ടപ്പെട്ടു എന്ന് കരുതിയ പല നിധികളും തിരികെ കിട്ടുക മിക്കവാറും അന്നായിരിക്കും. അരികു പൊടിഞ്ഞ കോട്ടികള്‍ , സ്ലേറ്റ് പെന്‍സിലുകള്‍ , തുരുത്യാട് സ്കൂളില്‍ നിന്ന് കോച്ചിയ കളര്‍ ചോക്കുകള്‍ ,’സിനിമ കാണാന്‍ ‘ കിഴക്കയില്‍ അമ്പലത്തില്‍ അച്ഛന്‍ വാങ്ങിതന്ന ഫിലിം കൂട് ,ഒരു കെട്ടു തീപ്പെട്ടി ചിത്രങ്ങള്‍ , കല്യാണ വീടിന്റെ എല്ലാം പിന്നില്‍ നിന്ന് ശേഖരിച്ച മഞ്ഞയും നീലയും നിറമുള്ള പക്ഷികള്‍ നിറഞ്ഞ ശീട്ടുകള്‍ അങ്ങനെ എന്തെങ്കിലും അമൂല്യമായ ശേഖരങ്ങള്‍ ..
രണ്ടു : മേല്‍ക്കൂര തുറന്നിട്ട വീട്ടില്‍ നക്ഷത്രങ്ങളെ കണ്ടു ഉറങ്ങുക. അനന്തതയില്‍ നിമിഷ ചിത്രങ്ങള്‍ വരച്ചു മാഞ്ഞു പോകുന്ന ഉല്‍ക്കകള്‍ , കരിപ്പൂരില്‍ ഇറങ്ങാതെ പോകുന്ന വിമാനങ്ങള്‍ എന്നിവ കുഞ്ഞു പൊട്ടിന്റെ വലിപ്പത്തില്‍ കാണാം. ചിലപ്പോള്‍ മിന്നാമിനുങ്ങുകളും ഇറങ്ങിവരും..നിലാവ് പുതച്ചു കിടന്നു എപ്പോഴാണ് ഉറങ്ങിയത് എന്ന് ഓര്‍മ്മ കാണില്ല.. 

രണ്ടാം ദിവസം രാവിലെ പണിക്കാര്‍ എത്തും.എഴുവലത്തെ ബാലക്കുറ്പ്പ് , ചെനികണ്ടി രാഘവന്‍ കുട്ട്യാട്ടനും ബാലന്‍ നമ്പ്യാരും, ഇടത്തില്‍ ബാലന്‍ നായര്‍ ,ചാലിലെ ഗോവിന്ദ കുറുപ്പ് ചേട്ടന്‍ എന്നിവരും മൂതച്ചന്മാരും ആണ് പണിക്കാര്‍ . ഓലയും പനയോലയും കോര്‍ത്തു കൂരയില്‍ കെട്ടാന്‍ മൂര്‍ച്ചയുള്ള വലിയൊരു ഇരുമ്പ്‌ സൂചിയും എല്ലാരുടെയും അടുത്ത് കാണും. ( ഇതേ സൂചി കൊണ്ട് തന്നെ ആണ് പൈക്കളുടെ മൂക്ക് കുത്തി കയര്‍ ഇടുന്നത്. മൂതച്ചന്മാരില്‍ ഒരാള്‍ അതില്‍ അഗ്രഗണ്യന്‍ ആണ്. എന്തായാലും വാകയാട്‌ എവിടെയോ വയലില്‍ ഉഴുത്തിനു പോയപ്പോള്‍ ആണ് അങ്ങേരുടെ മുന്‍ നിരയിലെ മൂന്നു പല്ലുകള്‍ ഏതോ അറാമ്പിറന്ന മൂരിക്കുട്ടന്‍ കുത്തി കൊഴിച്ചത്. ) 

പുരകെട്ട് ഏഴു മണിക്ക് തന്നെ തുടങ്ങും.വന്ന ഉടന്‍ ഒരാഴ്ച മുന്‍പ്‌ പാളയില്‍ വെള്ളം നിറച്ചു അതില്‍ പോതിര്‍ത്തു വച്ചിരിക്കുന്ന പാന്തോന്‍ ചീന്തി പാകമാക്കി കെട്ടാക്കും. ( ഓല മെടലിന്റെ പള്ളയുടെ തൊലി ചീന്തിയെടുക്കുന്നത് ആണ് പാന്തോന്‍ , പാന്തം എന്നും പറയും. ) ഈ നാരുകള്‍ സൂചിയില്‍ കോര്‍ത്ത്‌ ആണ് ഓലയും കര്യോല യും പനയോലയും അട്ടിക്കു വച്ചു അലകില്‍ ചേര്‍ത്ത് തുന്നുന്നത്. – കര്യോല എന്നാല്‍ കരിയോല . പുര പൊളിക്കുമ്പോള്‍ മാറ്റി വയ്ക്കുന്ന അധികം നശിചിട്ടില്ലാത്ത പഴയ ഓലയാണിത് ..ഓലകള്‍ അട്ടിക്കു ഇട്ടിരിക്കുന്ന ഓലപ്പറത്തിന്റെ അരികില്‍ കൂട്ടിയ കല്ലുകളില്‍  രാവിലത്തെ പുഴുക്കിനും ഉച്ചയ്ക്കതെ ഊണിനും രണ്ടു തരം കൂട്ടാനും , പായസതിനും ഉള്ള അടുപ്പുകള്‍ എരിയും..വലിയൊരു അശോകത്തിന്റെ ചുവട്ടിലാണ് ഓലപ്പറം. അതിന്റെ മേലെ വലിഞ്ഞു കയറിയാല്‍ പൂവ് പറയ്ക്കാം. ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ പൂക്കളില്‍ ഒരാള്‍ അശോകത്തിന്റെ ചുവപ്പും മഞ്ഞയും വെള്ളയും  കലര്‍ന്ന പൂക്കളാണ് ..താഴെ നിന്നുകൊണ്ട് നാല് ഭാഗവും ആദ്യം കെട്ടും. പിന്നെ പുരപ്പുറത്തു കയറിയിരുന്നു മേലോട്ട് മേലോട്ട് കെട്ടിപോകും. താഴെ നിന്ന് ഓലയും പനയോലയും മേലോട്ട് ചാടിക്കൊടുക്കും. ഒരു പുത്തന്‍ ഓലയും ഒരു കര്യോലയും ചേര്‍ത്താണ് ചാടിക്കൊടുക്കുക. കര്യോല പുത്തന്‍ ഓലയുടെ അറ്റത് കോര്ത്തിരിക്കും. മേലെ ഇരിക്കുന്ന ആള്‍ വിദഗ്ദമായി അത് പിടിച്ച ശേഷം ഓലകള്‍ വേര്‍പെടുത്തി അരികില്‍ നേരത്തെ പിടിച്ചു വച്ച പനയോലയുടെ കെട്ടില്‍ നിന്ന് ഒരെണ്ണം വലിച്ചു എല്ലാം ചേര്‍ത്ത് കെട്ടും.. 

വീപ്പാളയും പനമ്പട്ടയുടെ കുപ്പയും.

----------------------------------------------------------------------രണ്ടു തരം പനകളെ ആണ് എനിക്ക് പരിചയം. അതിലൊന്ന് കള്ളുചെത്തുന്ന കൂറ്റന്‍ പന. അതിന്റെ പട്ട ആനയ്ക്ക് കൊടുക്കാന്‍ വെട്ടികൊണ്ട് പോകും. കുലച്ച പനയോളം ചേതോഹരമായ ഒരു കാഴ്ച വേറെ കാണാന്‍ പ്രയാസമാണ്. ധാരാളം മുടിയുള്ള പെണ്ണുങ്ങളെ കണ്ടാല്‍ സൌന്ദര്യ ആസ്വാദകരായ വിദ്വാന്മാര്‍ പതുക്കെ പരസ്പരം പറയും 
“ ഊയിന്റെ അമ്മോ,ഓളെ മുടി കാണണ്ടേ പനന്കൊല പോലെണ്ട് “
ഈ പന മുറിച്ചാല്‍ അതിന്റെ തടി ഉരലില്‍ ചതച്ചു വെള്ളത്തില്‍ ഇട്ടു പൊടി അരിച്ചെടുത്ത് പലഹാരം ഉണ്ടാക്കും. പന വെരകിയത് എന്നാണു പറയുക. ഹല്‍വ പോലെയോ ഉപ്പുമാവ് പോലെയോ ഉണ്ടാക്കാം.
ഇതല്ല രണ്ടാമത്തെ പനയാണ് വീട്ടിലെ കുപ്പത്തൊട്ടി ആകുക. പുര മേയാന്‍ ഉള്ള ഓല ഈ പനയില്‍ നിന്ന് ആണ് മുറിക്കുക എന്നതിനാല്‍ ഓരോ വീട്ടിലും മൂന്നുംനാലും പന ഉണ്ടാകും. വലിയ പന മടലുകള്‍ നാലു ഭാഗത്തേക്കും എറിച്ചു നില്ല്കും. താഴെ വെട്ടിയ ഓലയുടെ മടലുകള്‍ തട്ട് തട്ടായി കിടക്കും. അതിലാണ് പൊട്ടിയ ഗ്ലാസും, കണ്ണാടിയും , കുപ്പിയും എല്ലാം കൊണ്ടിടുക.

വീപ്പാള എന്നാല്‍ വീശുന്ന പാളയാണ്. വിഷുക്കാലം ഉഷ്ണക്കാലം കൂടെയാണല്ലോ. ആണുങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോ വീപ്പാള ഉണ്ടാകും. എസിയോ കൂളറോ ഫാനോ ഇല്ലാത്ത അവര്‍ ഉച്ചയ്ക്ക് വീപ്പാളയും വീശി ഉപ്പൂത്തി കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടക്കും..



ഇല്ലായ്മയ്ക്ക് ഒരു സൌന്ദര്യമുണ്ട്..ബാല്യമാണ് അത് പഠിപ്പിച്ചത്. അത് കൊണ്ട് തന്നെയാണ് ബാല്യത്തെ ഇത്രമേല്‍ സ്നേഹിച്ചു പോകുന്നതും..തേങ്ങയും അണ്ടിയും അടയ്ക്കയും പെറുക്കി കൊയിന്നേട്ടന്റെ  - ഗോവിന്ദന്‍ ചേട്ടന്റെ -  പീട്യേല്‍ കൊടുത്ത് വാങ്ങുന്ന പടകം പൊട്ടുമ്പോള്‍ ഒരു പ്രത്യേക ശബ്ദമാണ്..കടല മുട്ടായിക്കും ശര്ക്കരക്കും ഒരു പ്രത്യേക മധുരമാണ്.വിഷുവും അങ്ങനെ തന്നെ. മാങ്ങചൊന കൊണ്ട് പൊള്ളിയ മൂക്കും,ചരലില്‍ ഉരഞ്ഞു തോല് പോയ കാല്‍മുട്ടും വിഷുവിന്റെ സമ്പാദ്യങ്ങള്‍ ആയിരുന്നു.പപ്പടവും പായസവും ഉള്‍പ്പെടെയുള്ള അപൂര്‍വമായി മാത്രം ലഭിക്കുന്നൊരു മൃഷ്ടാന്ന ഭോജനം എന്നതില്‍ കവിഞ്ഞു ഒരു ദൈവമോ മതമോ എന്റെ വിഷുവിനു ഉണ്ടായിരുന്നില്ല..വല്യച്ചന്റെയും ഇളയച്ചന്റെയും കൈയില്‍ നിന്നും കിട്ടിയിരുന്ന പത്തോ ഇരുപതോ രൂപയോ പ്രതീക്ഷകളെ തെറ്റിച് കൊണ്ട് ശശി അമ്മാവന്‍ തരാരുണ്ടായിരുന്ന നൂറു രൂപയുടെ ബമ്പര്‍ കൈനീട്ടമോ പക്ഷെ അങ്ങനെ മനസ്സില്‍ നില്‍ക്കുന്നില്ല..

..

അതെ,“ ഇപ്പത്തെ രണ്ടിഞ്ചു ആണിക്ക് ഒന്നും പണ്ടത്തെ വലിപ്പംല്ല “ 

Wednesday, July 11, 2012

റെഡ്‌ സ്പോട്സ്

ജീവിതം എന്നും കുറെ ചുവന്ന അടയാളങ്ങളാല്‍ സമൃദ്ധം ആയിരുന്നു.
പെറുക്കി അടുക്കി വച്ചപ്പോള്‍ നെഞ്ചു ചോര്‍ന്നു കുറെ ചുവന്ന മഷി ഒലിച്ചുപോയി..
അതില്‍ കുറെ വേദനകളും കുറച്ചേറെ ചിരികളും ഉണ്ടായിരുന്നു. ചിരികളെ എടുത്തോളുക അവ എല്ലാവര്ക്കും അവകാശപ്പെട്ടത് ആകുന്നു. വേദനകള്‍ കൊണ്ട് പോകരുത് അവ ശാപമോക്ഷങ്ങള്‍ക്ക് അതീതര്‍ ആണ്.ഇവിടെ ഇരിക്കട്ടെ..

വീട്ടില്‍ നിന്ന് അഞ്ചു മിനുറ്റ് നടക്കാന്‍ ഉള്ള ദൂരമേ ഉള്ളു കാഞ്ഞിക്കാവിലെ രാമന്‍ പുഴ ഓരത്തേക്ക്.
അവിടെ ആണ് ശ്രീദേവിയുടെ വീട്. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എങ്ങാനും ആണ് അവളെ അവസാനമായി കണ്ടത്.ഉരുണ്ട കണ്ണുകളും ചുരുണ്ട മുടിയും ഉള്ള ശ്രീദേവി. കല്യാണം ഒക്കെ കഴിഞ്ഞു പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു. നല്ല കൂട്ടുകാരായി. ചെറിയ ചെറിയ ആനക്കാര്യങ്ങള്‍ പറയവേ അവള്‍ ഒരു കഥ പറഞ്ഞു തന്നു, തിരിച്ചു പോകാന്‍ അവള്‍ എന്നും വെമ്പല്‍ കൊള്ളുന്ന ബാല്യത്തിലെ ഏതോ ഒരു ദിവസം..ഒരു ചുവന്ന അടയാളത്തിന്റെ കഥ !

കൌമാരക്കാരികള്‍ ആയ പെണ്‍കുട്ടികള്‍ക്ക് എപ്പോഴും എന്തെങ്കിലും ഭീകര രഹസ്യങ്ങളും മാരകമായ പ്രത്യേകതകളും കാണുമല്ലോ :) അതില്‍ ഒന്നാണ് ആര്‍ത്തവവും അനുബന്ധ ബദ്ധപ്പാടുകളും.മാസ മുറ ആകുന്ന ദിവസങ്ങളില്‍ ഒന്നും രാത്രിയില്‍ നേരാം വണ്ണം പഠിക്കാനോ ഹോം വര്‍ക്ക്‌ ചെയ്യാനോ ചിലര്‍ക്ക് കഴിയാറില്ല. ഇവര്‍ രാവിലെ ക്ലാസില്‍ വരുമ്പോള്‍ ഉള്ളം കൈയില്‍ ഒരു ചുവന്ന പൊട്ടു വരച്ചു വരും.
ടീച്ചര്‍ ചോദ്യം ചോദിക്കുമ്പോള്‍ പതുക്കെ ആരുമാരും ശ്രദ്ധിക്കാതെ കൈ വിടര്‍ത്തി ചുവന്ന പൊട്ടു കാണിച്ചു കൊടുക്കും.അതോടെ ടീച്ചര്‍ അവളോട്‌ ഇരുന്നോളാന്‍ പറയും. അടുത്ത ആളിനോട് ചോദ്യം ചോദിക്കും.
ഈ പരിപാടി അനര്‍ഗനിര്‍ഗളം തുടര്‍ന്ന് കൊണ്ടിരിക്കെ ക്ലാസിലെ കാന്താരി ആയ ഒരു ചെറുക്കന്‍ ഇത് കണ്ടു പിടിച്ചു !
ടീച്ചര്‍ ചോദ്യം ചോദിക്കുന്നു, പെണ്‍കുട്ടി കൈയിലെ ചുവന്ന പൊട്ടു കാണിക്കുന്നു , ടീച്ചര്‍ ഇരുന്നോലാന്‍ പറയുന്നു ! ആഹഹ ..
പിറ്റേന്ന് ചോദ്യം ഇവന്റെ മുന്നിലും എത്തി.
ഒരു നിമിഷം പാഴാക്കാതെ അവന്‍ പതുക്കെ ഉള്ളം കൈ വിടര്‍ത്തി രാവിലെ വരച്ചു വച്ച ചുവപ്പ് അടയാളം കാണിച്ചു കൊടുത്തു. എന്നിട്ട് ഇളിച്ചു നിന്നു.
പിന്നീട് സംഭവിച്ചത് ഒന്നും പ്രതീക്ഷിച്ചത് ആയിരുന്നില്ല. ടീച്ചര്‍ ഈ വിദ്വാനെയും കൂട്ടി ഓഫീസ്‌ റൂമിലേക്ക്‌ പോയി.തിരിച്ചു വരുമ്പോള്‍ രണ്ടു കൈയിലും ചുവപ്പ് വൃത്തത്തിനു പകരം നീളത്തില്‍ തിണര്‍ത്ത ' റെഡ്‌ ലൈന്‍സ്‌ ' ഉണ്ടായിരുന്നു അത്രേ !
                                                         
                                                                  *******


പ്രബി ഒരു പ്രത്യേക സ്വഭാവക്കാരന്‍ ആയിരുന്നു. മൂക്കത്ത് ദേഷ്യം.
വിശാലമായ ഞങ്ങളുടെ കോളജിലെ കാക്കതൊള്ളായിരം ഡിപ്പാര്‍ട്മേന്റുകളില്‍ പ്രബിയുടെ ' അപ്ളി ' കിട്ടിയ ഒരു കുട്ടിയെന്കിലും അക്കാലത്ത് ഉണ്ടായിരുന്നു. !
ഒന്ന് പോലും ലക്ഷ്യം കണ്ടില്ലെങ്കിലും അവന്‍ വളരെ അച്ചടക്കത്തോടെ , അര്‍പ്പണ ബോധത്തോടെ ' അപ്ളികള്‍ ' കൊടുത്തു കൊണ്ടേ ഇരുന്നു.
കോളജിലെ സ്റ്റോര്‍ കീപ്പറെ ഒരിക്കല്‍ തന്തയ്ക്കു വിളിച്ചതിനു പ്രിന്സിയുടെ അറസ്റ്റ്‌ വാറണ്ട് കിട്ടിയ വീരന്‍ കൂടെ ആകുന്നു ടിയാന്‍ .
ഞങ്ങളുടെ രാജസ്ഥാന്‍ ടൂറിനിടെ കൂട്ടത്തിലെ സ്മാര്‍ട്ട് ഏന്‍ഡ് സ്പോര്‍ട്സ്‌ ബോയിയെ കുണ്ടന്‍ അടിച്ചു ഞങ്ങളെ എല്ലാം ഷോക്ക്‌ അടിപ്പിച്ച ആളും ഈ പ്രബി തന്നെ !
പ്രബി ഒരിക്കല്‍ ലാബില്‍ വളഞ്ഞു കുത്തി ഇരുന്നു തവളയുടെ നെര്‍വും കിര്‍വും ഒക്കെ ഊരി എണീറ്റ്‌ പോകവേ അവന്റെ മുണ്ടിന്റെ പിന്നില്‍ ഒരു ചുവന്ന പൊട്ടു കണ്ടു. വലിയ ശരീരവും താങ്ങി നടന്നു നീങ്ങവേ കാണെക്കാണെ ആ പൊട്ടു വലുതായി വന്നു. പിന്നീട് അറിഞ്ഞു പൈല്‍സ്‌ ആയിരുന്നു എന്ന്. അതിനു ശേഷം ഒരിക്കലും ചെറിയ കാര്യങ്ങള്‍ക്ക് പോലും പൊട്ടിത്തെറിക്കുമ്പോള്‍ അവനോടു ദേഷ്യം തോന്നിയില്ല.

                                                                   *******


എട്ടാം ക്ലാസ്സില്‍ ഒരു അത്ഭുതം പോലെ ആണ് മലയാളത്തിന്റെ പുതിയ മാഷ്‌ വന്നു കയറിയത്., പിന്നീട് ഞങ്ങളുടെ എല്ലാം ഏറെ പ്രിയപ്പെട്ട മാഷ്‌ ആയി മാറിയ കിടാവ്‌ മാഷ്‌. ...,.
കുറുംപൊയിലിലെക്ക് പോകും വഴി സ്കൂള്‍ മുറ്റം വരെ വന്നിരുന്ന തേജസ് ബസ്സില്‍ പനായി സ്റ്റോപ്പില്‍ നിന്നും കയറുന്ന കിടാവ് മാഷ്‌ തല മുകളില്‍ തട്ടാതിരിക്കാന്‍ കൂനി കൂടി ബാഗും പിടിച്ചു നിന്നു. അത്രയ്ക്കായിരുന്നു മാഷിന്റെ ഉയരം ! ഞങ്ങള്‍ ആരെങ്കിലും എണീറ്റ്‌ സീറ്റ്‌ നല്‍കിയാല്‍ മാഷ്‌ സ്നേഹപൂര്‍വ്വം നിരസിക്കും .
കൊക്കല്ലൂര്‍ സ്കൂളില്‍ നിന്നു സ്ഥലം മാറ്റം കിട്ടി വന്നതാണ് മാഷ്‌. . , കൂടെ അവിടെ പ്രചരിച്ചിരുന്ന ഇരട്ടപ്പേരും  സ്കൂളിന്റെ പടികയറി വന്നു . " എട്ടടി വീരന്‍ " !
വന്ന പാടെ തുടങ്ങി ' പീഡനം '
കോപ്പി എഴുതാത്ത ആളുകള്‍ക്ക് പണി കിട്ടും !
അടുത്ത് വിളിച്ചു ഞണ്ട് ഇറുക്കുന്ന മാതിരി ഒരു പിടുത്തം. പിന്നെ ചുവന്ന ഫൌണ്ടെന്‍ പേന കൊണ്ട് നെറ്റിയില്‍ ഒരു പൊട്ടും തൊടുവിക്കും ! ഇതൊരു ചതി ആകുന്നു. എന്തെന്നാല്‍ ചുവന്ന ' പൊട്ടന്മാരെ ' മറ്റു കുട്ടികള്‍ക്കും മാഷന്മാര്‍ക്കും , മാഷികള്‍ക്കും ( മാഷി പ്രയോഗത്തിന് കടപ്പാട് : അക്ബര്‍ കക്കട്ടില്‍ ) കണ്ടാല്‍ വേഗം മനസ്സിലാകും. ഇവന്‍ കോപ്പി എഴുതാത്ത മടിയന്‍ !
എന്തായാലും നാള്‍ക്കു നാള്‍ ' ചുവന്ന പൊട്ടന്മാര്‍ ' കുറഞ്ഞു കുറഞ്ഞു വന്നു.
' സുന്ദരന്‍ ' എന്ന വിളിപ്പേര്‍ ഉണ്ടായിരുന്ന ഇജാസിനു ആയിരുന്നു ഏറ്റവും അധികം പൊട്ട് അണിയാന്‍ ' ഭാഗ്യം ' സിദ്ധിച്ചത്.
പത്താം ക്ലാസ്സില്‍ എത്തിയപ്പോള്‍ പരീക്ഷ പേപ്പര്‍ തരുക ആയിരുന്ന കിടാവ്‌ മാഷ്‌ എന്റെ ഊഴം എത്തിയപ്പോള്‍ തോളില്‍ കൈ വച്ച് ഒന്ന് മൂളി. പിന്നെ പറഞ്ഞു
" അന്ന് പൊട്ടു തോടുവിച്ചതിനു ഗുണം ഉണ്ടായി "

                                                                



                                                             *******


രാഗിണി ടീച്ചര്‍ അതീവ സുന്ദരി ആയിരുന്നു. എന്നെക്കാള്‍ ചെറുത്‌ ആയിരുന്നെങ്കില്‍ ഞാന്‍ അപ്ളി കൊടുത്തേനെ എന്ന് പ്രബി എന്നോട് പറഞ്ഞിരുന്നു ടീച്ചറെ പറ്റി.
നന്നായി സംസാരിക്കും, നന്നായി പഠിപ്പിക്കും , നന്നായി പാടും ! സെന്റോഫ് സമയത്ത്  " മറന്നിട്ടുമെന്തിനോ " എന്ന പാട്ട് ടീച്ചര്‍ അതീവ ഹൃദ്യമായി പാടി. പാടി തീരും മുന്‍പേ കരച്ചിലും തുടങ്ങി ! പെണ്‍കുട്ടികള്‍ എല്ലാം വട്ടം കൂടി ടീച്ചറെ തണുപ്പിച്ചു.
നാട്ടുകാര്‍ക്ക് ഒക്കെ റെക്കോര്‍ഡ്‌ വരച്ചു കൊടുത്ത്‌ ബാക്കി സമയം പോക്കുന്നു ഗീതയിലെ പാതിരാപ്പടവും കണ്ടു നടന്ന എനിക്ക് വര്‍ഷാവസാനം പണികിട്ടി !
സ്വന്തം റെക്കോര്‍ഡ്‌ അഞ്ചു ശതമാനം പോലും മുഴുവന്‍ ആയില്ല.
സമര്‍പ്പിക്കേണ്ട അവസാന തിയ്യതി വന്നു. മുതു പാതിരായ്ക്ക് കോളജിന്റെ താഴ്വാരത്തെ ' റോസ് വില്ല ' എന്ന ഞങ്ങളുടെ കൊതുക് വളര്‍ത്തു കേന്ദ്രത്തില്‍ ഇരുന്നു ഒറ്റ വരയായിരുന്നു ! അന്ന് ലിമ്കയെ വിവരം അറിയിച്ചിരുന്നെങ്കില്‍ ഈ ഞാന്‍ ഇപ്പോള്‍ ഗിന്നസ്‌ ബുക്കില്‍ ഇരുന്നേനെ. അഞ്ചു മണിക്കൂര്‍ കൊണ്ട് നൂറ്റി ഇരുപതോളം മാരകമായ ചിത്രങ്ങള്‍ !
രാവിലെ വീര്‍ത്ത കണ്പോളയും ആയി ' ഒപ്പ് വാങ്ങാന്‍ ' ചെന്നു .
എന്റെ ചിത്രങ്ങളെയും , എഴുത്തിനെയും , എല്ലാം ഏറെ ഇഷ്ടത്തോടെ വീക്ഷിച്ച , പ്രോത്സാഹിപ്പിച്ച രാഗിണി ടീച്ചര്‍ മഷി എഴുതിയ ആ മനോഹര മിഴിയിണ തുറിച്ചു ഒരു നോട്ടം.
എന്തോ ഞാന്‍ കടുക് മണി പോലെ ചെറുതായി പോയി.
പിന്നെ ആക്രമണമായിരുന്നു !
ഞാന്‍ അല്ല. രാഗിണി ടീച്ചര്‍ .
ചുവന്ന മാഷിയുള്ള ബോള്‍ പോയിന്റ്‌ പെന്‍ പിച്ചാത്തി പിടിക്കും പോലെ പിടിച്ചു സര്‍വ്വ ശക്തിയും സംഭരിച്ചു നെടുകേയും കുറുകെയും ഓരോ വര !
അഞ്ചും പാത്തും പേപ്പര്‍ കൂട്ടി പിടിച്ചാണ് ഈ പ്രയോഗം.
അവസാനം കൈ കുഴഞ്ഞു കാണും ആഞ്ഞൊരു കുത്തും കൂടെ.
'മോളസ്കയിലെ' പൈല ഗ്ലോബോസയുടെ തോടിന്റെ ഉള്ളിലൂടെ കയറിയ നിബ് എമ്ബ്രിയോളജിയിലെ മൂന്നു മാസം പ്രായമായ ഭ്രൂണത്തിന്റെ തലയിലൂടെ പുറത്തു ചാടി !
നിറയെ ചുവന്ന കുത്തുകള്‍ ഉള്ള ആ പേജുകള്‍ അത്രയും ഒരുപാട് ഇഷ്ടത്തോടെ സൂക്ഷിച്ചു വച്ചു..
അഹംകാരത്തിനും തോന്നിവാസത്തിനും മീതെയുള്ള ആദ്യ റെഡ്‌ സ്പോട്ടുകള്‍ :)


                                                                 *******


2012 ജൂണിലെ നല്ല മഴയുള്ള ദിവസം അര്‍ദ്ധ രാത്രി കഴിഞ്ഞു രണ്ടു മണിക്ക് ആണ് തൃശൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ എത്തുന്നത്.
ഒരു ഓട്ടോ പോലും കണ്ടില്ല. അവസാനം മഴയുടെ നേര്‍ത്ത പാളിക്കുള്ളിലൂടെ ദൂരെ ചുവന്ന ബോര്‍ഡില്‍ വെളുത്ത അക്ഷരങ്ങള്‍ കണ്ടു.
ലോഡ്ജ് ..
കോണികള്‍ കയറിച്ചെന്നു.
വൃത്തിയില്ലാത്ത പരിസരം ആയിരുന്നെങ്കിലും എവിടെ എങ്കിലും ചെന്ന് വീഴാന്‍ ഉള്ള ത്വര ആയിരുന്നു ഉള്ളില്‍ .. അത് കാലിനെ മുന്നോട്ടു തന്നെ ചലിപ്പിച്ചു.
കൌണ്ടറിലെ ബെഞ്ചില്‍ മൂടി പുതച്ചു കിടക്കുന്ന ഒരു മനുഷ്യന്‍ .
വിളിച്ചു എഴുന്നേല്‍പ്പിച്ചു.
ഡബിള്‍ റൂം മാത്രമേ ഉള്ളു എന്ന് പറഞ്ഞു , സമ്മതിച്ചു. ഉടനെ അടുത്ത ചോദ്യം.
" തനിച്ചു ആണോ ? "
ചോദ്യത്തില്‍ എന്തോ പിശക് മണത്തു എങ്കിലും കൂടുതല്‍ സംസാരിച്ചില്ല. താക്കോല്‍ വാങ്ങി മുറിയിലെത്തി.
കട്ടിലില്‍ വീണതും മുട്ടയുടെ മണം !
പിടഞ്ഞെനീട്ടു. മൂട്ടയെ പേടിയാണ്. കുട്ടിക്കാലത്തെ ഉള്ള പേടി .
കൂടുതല്‍ ആലോചിക്കാതെ ബാഗില്‍ നിന്ന് കൈലി എടുത്തു തറയില്‍ വിരിച്ചു ഒറ്റ കിടത്തം.
അതിരാവിലെ മൂത്രമൊഴിക്കാന്‍ മുട്ടി എണീറ്റു. കഴിഞ്ഞപ്പോള്‍ വെറുതെ വാതില്‍ തുറന്നു ബാല്‍കണിയിലേക്ക് ഇറങ്ങി. നേരിയ ഇരുട്ടില്‍ അടുത്ത മുറിയുടെ വാതിലില്ക്കല്‍ ഒരു സ്ത്രീ സാരി തലപ്പ് വലിച്ചു തോളിലെക്കിട്ടു അകത്തേക്ക് കൈ നീട്ടി.കൈ വലിച്ചപ്പോള്‍ അതില്‍ കുറച്ചു നോട്ടുകള്‍ .
അവര്‍ അത് എണ്ണി തിട്ടപ്പെടുത്തി പേഴ്സില്‍ വച്ച് കോണി ഇറങ്ങിപ്പോയി.
അകത്തു കയറി കുറ്റിയിട്ടു. തറയില്‍ തന്നെ കിടന്നു.
നന്നായി നേരം വെളുത്തപ്പോള്‍ എണീറ്റു.കുളിച്ചു വസ്ത്രം മാറി പോകാന്‍ ഒരുങ്ങി. കട്ടിലിന്റെ ഒരു വശത്ത് അലക്ഷ്യമായി ഇട്ടിരുന്ന ബാഗ് എടുക്കവേ ബെഡ് ഷീറ്റ് കൈയില്‍ ഉടക്കി നിലത്ത് ഉതിര്‍ന്നു വീണു.ഞെട്ടിപ്പോയി.
വെളുത്ത കിടക്കയില്‍ ഒരു വലിയ പപ്പട വട്ടത്തില്‍ ഉണങ്ങിയ രക്തക്കറ .
കൌണ്ടറില്‍ ചെന്ന് ബാലന്‍സ്‌ വാങ്ങി ഓടുക ആയിരുന്നു....

Monday, June 11, 2012

പ്രളയമാണ് ഓര്‍മ്മകള്‍.

..........വേലിക്കപ്പുറം പാതി വെള്ളത്തിന്റെ പത്രാസുമായി ഭാരതപ്പുഴ പരന്നൊഴുകുകയാണ്.കണ്ടാല്‍ പേടിയാകും  സമുദ്രം മാതിരി തോന്നും എന്നാല്‍ കാര്യത്തില്‍ കഴമ്പില്ല.കടലാസു നദിയാണ്. എവിടെയും നില കിട്ടും. ലോക്കല്‍ വിറ്റുകള്‍ പറയുന്നത് തലകുത്തി നിന്നാല്‍ കഴുത്തറ്റം വെള്ളം എന്നാണു.........

വി കെ എന്നിന്റെ 'ചാത്തന്‍സ്‌ ' തിരുവാതിര അദ്ധ്യായത്തിലെ ഈ ഖണ്ഡികയുടെ അവസാന വാചകം വായിച്ചു ചിരിച്ചു കണ്ണില്‍ വെള്ളം വന്നപ്പോള്‍ യാദ്രിശ്ചികമായി ഓര്‍ത്തത്‌ ആണ് രാമന്‍ പുഴയെ. പക്ഷെ ആ മെലിഞ്ഞ പുഴ മനസ്സിലേക്ക് ഒഴുകി സിരകളിലൂടെ പടര്‍ന്നു പന്തലിച്ചത് യാദ്രിശ്ചികം ആയി അല്ല. തുരുത്യാട്ടെയും കാഞ്ഞിക്കാവിലെയും ഓരോ മഴയും പ്രളയവും ആരംഭിക്കുന്നതും അവസാനിക്കുന്നതും രാമന്‍ പുഴയിലാണ്. ഇന്ന് ദേഹമാസകലം മുഴകള്‍ വന്നു കിടക്കപ്പുണ്ണ്‍ പേറി ഒരു രോഗിയെ പോലെ അത് കൊണ്ക്രീറ്റ്‌ ബണ്ടുകളാല്‍ മുക്കിനു മുക്ക് മുറിക്കപ്പെട്ടു ആരോടും പരിഭവം പറയാതെ പടിഞ്ഞാറോട്ട് പതിയെ ഇഴഞ്ഞു പോകുന്നു..

പുഴപോലെ മഴയും മെലിഞ്ഞുപോയി.
കണ്ണീര്‍ച്ചാലുകള്‍ പോലെ ചത്തുകിടക്കുന്ന തോടുകളില്‍ അവിടെയുമിവിടെയും തഴച്ചു വളര്‍ന്ന കുളവാഴകള്‍ക്കു ചുറ്റും ആകാശം നോക്കി നെടുവീര്‍പ്പിടുകയാണ് മഴവെള്ളം.

ഏതാണ്ട് ഇരുപത്തിരണ്ടു കൊല്ലങ്ങള്‍ക്ക് മുന്‍പാണ് ഓര്‍മ്മയിലുള്ള ഒരു പ്രളയം. അന്ന് വന്ന വഴികളെല്ലാം കാര്‍ന്നു തിന്നുകൊണ്ട് രാമന്‍ പുഴ കൊളോറത്ത് താഴെ വരെയെത്തി.വയലിനക്കാരെ കൊയില്യതും കോളശ്ശേരിയുമൊക്കെ ഏതോ അജ്ഞാത ഭൂഖണ്ഡത്തിലെ വിചിത്ര തീരങ്ങള്‍ പോലെ ഒറ്റപ്പെട്ടു വിറച്ചു നിന്നു. ആരോ ആകാശത്ത് നിന്നും ബക്കറ്റില്‍ വെള്ളം കമ്ഴ്തുന്ന പോലെയാണ് മഴ പെയ്തത്. കല്ലങ്കി കുളവും തോടുവക്കണ്ടി താഴെ ഉള്ള നമ്പ്യാരുടെ കുളവും നിറഞ്ഞു വെള്ളം വയലിലേക്ക് ഒഴുകി. ഒരാഴ്ച കഴിഞ്ഞു വെള്ളമിറങ്ങിയപ്പോഴേക്കും വയലാകെ നമച്ചികള്‍ കൊണ്ട് നിറഞ്ഞു.

മഴയൊന്നു അടങ്ങുന്ന ദിവസങ്ങളില്‍ ഒക്കെ അച്ഛനും മൂത്തച്ചനും കൂടെ ചുവന്ന നിറത്തിലുള്ള സാന്യോ ടോര്‍ച്ചും, വെട്ടന്‍ കത്തിയും, തലക്കുടാദികളുമായി പാചാക്ക് വരെ മീന്‍ വെട്ടാന്‍ പോയി.
( അച്ഛന്റെ ആത്മ മിത്രങ്ങള്‍ ആയിരുന്ന പറമ്പിന്‍മുകളിലെ കൃഷ്ണന്‍ കുട്ടിയെട്ടനോ, മലയിലെ ബീരാന്‍ കാക്കയോ ആരോ കൊണ്ട് കൊടുക്കുന്നതാണ് ഈ ഗള്‍ഫന്‍ ടോര്ച്ചുകള്‍. അവര്‍ രണ്ടാളും ഗള്‍ഫിലായിരുന്നു.
ഈ ജപ്പാന്‍ സ്വദേശി ടോര്‍ച്ച് വീരന്റെ കഴുത്ത് 'ടോക് ടിക്ക്‌ ' എന്ന് രണ്ടു തവണ ഒടിച്ചാല്‍ അവനെ ചാര്‍ജ്‌ ചെയ്യാനുള്ള പിന്ന് അണ്ണാക്കില്‍ കാണാം. അത് നിവര്‍ത്തി വേറൊരു കറുത്ത പിന്‍ പിടിപ്പിച്ചു പ്ലഗ്ഗില്‍ താഴ്ത്തിയാണ് പ്രസ്തുത സാന്യോ നായരെ ചാര്‍ജ്‌ ചെയ്യുക. വാല് വളച്ചു മുക്കുറ്റിയില്‍ ചെന്നിരിക്കുന്ന വലിയ തുമ്പിയെ പോലെ ഉണ്ടാകും ചാര്‍ജ്‌ ചെയ്യുന്ന വേളയില്‍ ഈ ടോര്‍ച്ചന്‍ )
പാതിരായ്ക്ക് കയറി വരുമ്പോള്‍ മുഴുത്ത നാലഞ്ചു ബ്രാലോ, എട്ടയോ, മുഴുവോ, കടുവോ ഒക്കെ കാണും. ചിലപ്പോള്‍ ആമകളും ഉണ്ടാകും. കരണ്ട് ടോര്‍ച്ചിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില്‍ വെള്ളം കുറഞ്ഞ ഭാഗങ്ങളില്‍ അന്തംവിട്ടു നില്‍ക്കുന്ന മീനിന്റെ തലയ്ക്കു റിപ്പര്‍ ചന്ദ്രന്റെ ചേലില്‍ വെട്ടിയാണ് പിടുത്തം.
ഒരിക്കല്‍ അങ്ങനെ കൊണ്ടുവന്ന ഒരു ഒന്നൊന്നര എട്ടയെ അമ്മയും അമ്മുക്കുട്ടി അമ്മയും പുലരും വരെ കിണറ്റിന്‍ കരയിലെ കല്ലില്‍ മാറി മാറി ഉരച്ചാണ് കൂട്ടാന്‍ വയ്ക്കാന്‍ പാകമാക്കിയത്. എട്ടയുടെ ശല്‍ക്കങ്ങള്‍ അത്രയ്ക്ക് കഠിനവും തൊലിക്ക് അപാര കട്ടിയുമാണ്.
തല പുറത്ത്‌ ഇടാത്ത ആമയെ ചൂടുവെള്ളത്തില്‍ ഇട്ടാണ് പുറന്തോട് കളയുന്നത്. പിടയ്ക്കുന്ന എട്ടയെ ഉരയ്ക്കുന്ന ഓരോ ഉരയും എന്റെ കുഞ്ഞു കണ്ണുകളെ കുത്തിനോവിക്കുകയും ആമയുടെ ഓരോ പിടച്ചിലും എന്റെ കൊച്ചു കൈകാലുകളെ പൊള്ളി അടര്തിയതിനാലും ഒരിക്കല്‍ പോലും അവയുടെയൊന്നും രുചി നോക്കാന്‍ പോയില്ല.

മഴക്കാലത്തും കച്ചവടത്തിനും സേവനതിനുമായി വീടുകളിലെ സന്ദര്‍ശനം മുടക്കാത്ത കുറച്ചു നല്ല മനുഷ്യര്‍ ഉണ്ടായിരുന്നു. വെളുതാടത്തി അമ്മാളു അമ്മ, കോഴിക്കാരന്‍ അബു ഇക്ക, തുണിക്കാര്‍ ആയ നമ്പ്യാരും വിജയെട്ടനും ഒക്കെ..

ചേരിന്റെ കുരു കൊണ്ട് അടയാളമിട്ട, അലക്കി ഉണക്കി മടക്കി വെച്ച വേഷ്ടിയും മുണ്ടും എടുത്ത് വല്യമ്മയ്ക്ക് മുന്‍പില്‍ കട്ടിലില്‍ വച്ചിട്ടുണ്ടാകും അമ്മാളു അമ്മ.ആ പ്രദേശത്തിന്റെ അനൌദ്യോഗിക അലക്കുകാരി ! വിസ്തരിച്ചു ഒന്ന് മുറുക്കി പുഴയ്ക്ക് അക്കരെയുള്ള ഗോസിപ്പുകള്‍ വല്യമ്മയ്ക്ക് കൈമാറി ഇക്കരയയുള്ള പരദൂഷണങ്ങള്‍ ചൂടോടെ വല്യമ്മയില്‍ നിന്നു കൈപ്പറ്റി കൂലിയും വാങ്ങി അമ്മാളു അമ്മ തുണിക്കെട്ട് നിറച്ച ഭാണ്ഡവും പേറി അടുത്ത കസ്റ്റമറിന്റെ അടുത്തേക്ക് പോകും.

നമ്പ്യാരെ കുറിച്ചുള്ള വല്യമ്മയുടെ അഭിപ്രായം ഒനൊരു പേടിക്കൊടലന്‍ ആണ് എന്നാകുന്നു.അതിനു ഉപോല്‍ബലകം ആയ തെളിവ് സൃഷ്ടിച്ചു കൊണ്ട് ഒരു പെരുമഴച്ചോര്‍ച്ചയ്ക്ക് തുണിസഞ്ചിയും കൊണ്ട് മുറ്റത്ത്‌ കെട്ടികിടക്കുന്ന ചെളിവെള്ളത്തില്‍ വെട്ടിയിട്ട ചക്ക പോലെ ദാ കിടക്കുന്നു നമ്പ്യാര് ..വായിലും മൂക്കിലും എല്ലാം വെള്ളം കയറി. ഏതാണ്ട് അബോധാവസ്ഥയില്‍ ആയ അദേഹത്തെ എല്ലാരും ചേര്‍ന്ന് ചാണകം മെഴുകിയ കൊലയുടെ സിമന്റിട്ട വക്കില്‍ എടുത്തു കിടത്തി. നന്നായി സ്വബോധം ആയപ്പോള്‍ കട്ടന്‍ ചായയും വാങ്ങിക്കുടിച്ചു റിലാക്സ് ചെയ്യവേ അപ്രതീക്ഷിതമായി ഒരു തുമ്മല്‍.! നേരത്തെ മൂക്കില്‍ കയറിയ ചളി കുറച്ചു പുറത്തേക്കു ചീറ്റിയതും ' അയ്യോ ചോര ' എന്ന് നിലവിളിച്ചു നമ്പ്യാര്‍ അവിടെ തന്നെ കിടന്നു.!

വിജയേട്ടന്‍ അന്ന് നന്നേ ചെറുപ്പമായിരുന്നു. ഒരു കാല്‍ വച്ചാല്‍ അടുത്ത കാല്‍ അടുത്ത പറമ്പില്‍ ആണ് വെക്കുക, അങ്ങനെ ആണ് വിജയേട്ടന്റെ നടത്തം :) തലയില്‍ മിക്കപ്പോഴും തൂവാലയും കാണും.വീട് വീടാന്തരം വില്‍ക്കുന്ന തുണിയുടെ പൈസ ആഴ്ചയിലും വന്നു പിരിച്ചു കൊണ്ട് പോകുന്നു. കുംഭം മീനം മാസമായാല്‍ കണ്ണംപാല തെരു അമ്പലത്തിലെ ഉത്സവ തിരക്കില്‍ ആയിരിക്കും ഇദ്ദേഹം. വലിയ തീവെട്ടി വിളക്കും പേറി എഴുന്നള്ളതിന്റെ മുന്‍ നിരയില്‍ തന്നെ എല്ലാ ഉത്സവത്തിനും കാണാറുമുണ്ട്. നമ്പ്യാരും വിജയെട്ടനും ഇപ്പോഴും സജീവമാണ് തുരുത്യാട്ടും കാഞ്ഞിക്കാവിലും.

അബുക്കയുടെ വരവ് ചീട്ടില്‍ കാണുന്ന ജോക്കറിനെ പോലെയാണ്. രണ്ടു കൈയിലും തല കീഴായി തൂക്കിയിട്ട നാലഞ്ചു കോഴികളെ കാണും. അവയുടെ കാലുകള്‍ പാളനാരു കൊണ്ടോ വാഴക്കൈ കൊണ്ടോ കെട്ടിയിട്ടുണ്ടാകും.
പളപളാ തിളങ്ങുന്ന പോളിയെസ്റ്റര്‍ ഡബിള്‍ മുണ്ടും നീളം കൈയന്‍ കുപ്പായവും ഇടുന്ന അബൂക്കയുടെ നെഞ്ചില്‍ ഷൂ ലേസ് കെട്ടിയ പോലെ തലങ്ങും വിലങ്ങും തുന്നിയ ഒരു പാട് വ്യക്തമായി കാണാം. ഏതോ ' ഓപ്പറേഷന്‍ ' കഴിഞ്ഞതാണെന്ന് അമ്മ പറഞ്ഞു. കോഴി ബിസിനസ് ഒക്കെ നിര്‍ത്തി ഇക്ക ഇപ്പോള്‍ ഗള്‍ഫില്‍ എവിടെയോ ആണ്.

ബാല്യത്തില്‍ ഒരുപാട് മോഹിച്ചു കിട്ടാതെ പോയ രണ്ടു ഉരുപ്പടികള്‍ ഒന്നു ഉരുട്ടി കളിക്കാന്‍  ജീപ്പിന്റെ ഒരു പഴയ ടയറും, മറ്റേതു ഒരു ചേര്‍മീനും ആകുന്നു !

തേഞ്ഞ ടയര്‍ തരാമെന്നു പറഞ്ഞു കല്ലങ്കി ഭാസ്കരേട്ടന്‍ ആദ്യം തോല്‍പ്പിച്ചു. കടുവിന്റെ കുട്ടിയെ അനിക്സ്പ്രെ കുപ്പിയില്‍ ആക്കി തന്നു ' കൊണ്ടുഓയി കെനട്ടില്‍ ഇട്ടോ, ചേര്‍മീനാണ് ' എന്ന് പറഞ്ഞു പറ്റിച്ച് രഞ്ജിത്തും തോല്‍പ്പിച്ചു. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന് ജീവിതം പിന്നെയും  ബാക്കി :D
നാടിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ പ്രധാന ചേര്‍മീനന്മാര്‍  വടക്ക് നിന്ന് തെക്കോട്ട് യഥാക്രമം കുനിയില്‍, പന്നോണ, ചാത്തോത്ത്‌ എന്നീ വീടുകളിലെ കിണറ്റില്‍ പരിലസിച്ചവ ആകുന്നു. പിന്നെ ഒരു അര ചെര്‍മീന്‍ രഞ്ജിത്തിന്റെ കിണറ്റിലും ഹി ഹി. അതില്‍ ചാതോതെ കിണറ്റിലെ മീനിനെ കാണാന്‍ പോകുമ്പോള്‍ ആണ് മഠത്തില്‍ സോമനെ ഞെണ്ട് ഇറുക്കിയത്.. കേവലം ഒരു ഞെണ്ടിന്റെ ഇറുക്ക് എങ്ങനെ അന്തര്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നു എന്ന് സംശയിക്കുന്നില്ലേ ? അതിലും കാര്യമുണ്ട്.!

അതൊരു കൊടും വഞ്ചനയുടെ കഥയാകുന്നു ! വില്ലന്‍ അഥവാ വര്‍ഗ്ഗ വഞ്ചകന്‍ എന്റെ മൂത്തച്ചന്‍ എന്ന വീരന്‍ തന്നെയാകുന്നു. തോട്ടിന്‍ വക്കത്തു കുന്തിച്ചിരുന്നു ജലജീവിതം നിരീക്ഷിക്കുകയായിരുന്നു ശാസ്ത്ര കുതുകിയും ക്ഷമാശീലനും സര്‍വ്വോപരി കുരുട്ടു ബുദ്ധിയും ആയ സോമന്‍ മഠത്തില്‍. അപ്പോഴാണ്‌ എവിടുന്നോ പണിയും കഴിഞ്ഞു നമ്മുടെ വില്ലന്‍, വര്‍ഗ്ഗ വഞ്ചകന്‍ തേങ്ങ  പൊളിക്കുന്ന പാരയോക്കെ ചുമലില്‍ വച്ച് അതിലെ കടന്നു പോയത്. പോകുന്ന പോക്കില്‍ ഇങ്ങേര്‍ സോമന്‍ കേള്‍ക്കെ ഇങ്ങനെ പറഞ്ഞു.

" ഇടവ മാസത്തില്‍ ഞണ്ട് ഇറുക്കില്ലെടോ"

സോമന്റെ മനസ്സില്‍ ലഡു പൊട്ടി. ഏതായാലും തോടിനു കുറുകെ ഇട്ട തെങ്ങിന്‍ പാലവും കടന്നു മൂത്തച്ചന്‍ പറമ്പിലേക്ക് കയറിയപ്പോള്‍ തന്നെ വയലില്‍ നിന്നും സോമന്റെ അലര്‍ച്ച കേട്ടു :D

ഡോള്‍ഫിനെ പോലെ അനുസരണ കാണിക്കുമെന്നത് ആണ് ചേര്‍മീന്‍ ഞങ്ങളുടെ എല്ലാം സ്വപ്ന പെറ്റ് ആകാന്‍ കാരണം.അനുസരണയില്‍ അഗ്രഗണ്യന്‍ ആയ ( അതോ അഗ്രഗണ്യയോ ? മീനിന്റെ ലിംഗം നിര്‍ണ്ണയിക്കാന്‍ ഞാന്‍ സുവോളജിയിലെ ബി എസ് സിക്ക് ശേഷവും അശക്തന്‍ ആണ് :-O ) ചെര്‍മീന്‍ ആയിരുന്നു കുനിയിലെ ഷിനോജ് ചേട്ടന്റെ വീട്ടിലെത്. മഴ പെയ്തു വെള്ളം കിണറ്റിന്റെ ഒത്തമുകളില്‍ എത്തുമ്പോള്‍ ഷിനോജേട്ടനോ വീട്ടുകാരോ കൈ കാണിക്കുംപോഴേക്കും ഈ മീന്‍ പൊങ്ങി വന്നു വാലാട്ടാനും ഇട്ടു കൊടുക്കുന്ന വറ്റിന്‍ മണികള്‍ നുണയാനും തുടങ്ങും. പത്തു കൊല്ലത്തില്‍ അധികം ആയി ആ മീന്‍ ഈ കിണറ്റില്‍. വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ.
ആയിടെയാണ് ഒരു തിരുവാതിരയ്ക്ക് തിരി മുറിയാതെ മഴ പെയ്തു കുനിയിലെ കിണറും രാമന്‍ പുഴയും എല്ലാം ഒരു മെയ്യും ഒരു മനസ്സുമായി അറബിക്കടലിലേക്ക് പോയത്. പിറ്റേന്ന് രാവിലെ വെള്ളത്തിലൂടെ തന്നെ കഷ്ടപ്പെട്ട് പോയി കിണറ്റില്‍ നോക്കിയെങ്കിലും ആര്‍ക്കും ആ മീനിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല...ഒരു മരിച്ച വീടിന്റെ പ്രതീതി..
ഏറെ കഴിഞ്ഞില്ല, നിശബ്ദതയെ കീറി മുറിച്ചു കുപ്രസിദ്ധ ഒറ്റല്‍ വീരന്‍ ( മീനിനെ പിടിക്കാനുള്ള മുളങ്കോട്ട ആണ് ഒറ്റല്‍ ) കരടിക്കണാരന്‍ നീന്തി വന്നു കയറിയത്.
പല്ലിട കുത്തിക്കൊണ്ടു കരടി തുടങ്ങി.
" ഷിനോജെ, ഇംവലുപ്പള്ള ഒരു ചേര്‍മീനാ ന്നലെ ഇന്റെ വലേല് വന്നു കയറിയത്. " വലിപ്പം കാണിക്കാന്‍ കരടി രണ്ടു കൈയും നിവര്‍ത്തി
" ഏതാണ്ട് അന്റെ കെണറ്റിലെ മീന്റെ അത്രേം ബലിപ്പം ! രാത്രി തന്നെ പൊരിച്ച് അടിച്ചു. ബാക്കി രാവിലേം അടിച്ചു. അങ്ങട്ടെലും കൊടുത്തു, ന്നിട്ടും തീര്‍ന്നില്ല."

Tuesday, March 6, 2012

റാഹില

ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ആയിരുന്നു റാഹില. നാലഞ്ചു വയസ്സിനു മൂത്തതായിരുന്നു എന്റെ..
ഇഷ്ടവും,ആരാധനയും ആവേശവും ഒക്കെയായിരുന്നു അവളോട്‌...,..
ക്രിക്കറ്റ്‌ ടീമിലെ എന്റെ സീനിയര്‍മാര്‍ അവരുടെ ക്ലാസ്മേറ്റ് ആയ രാഹിലയ്ക്ക് മലയാളം സെക്കന്റിനു അന്‍പതില്‍ നാല്‍പ്പതു മാര്‍ക്ക് കിട്ടി എന്ന് കുശുമ്പ് പറഞ്ഞു കേട്ടപ്പോള്‍ മുതല്‍ എന്താണെന്നറിയില്ല ആ ഇഷ്ടം പതിന്മടങ്ങ്‌ വര്‍ധിച്ചു..
പനമ്പിൻമുകളിലെ ഗോപാലേട്ടന്റെ  പീടികയില്‍ നിന്ന് അരിയും പഞ്ചസാരയും കടുക്‌ ജീരകാദികളും കുത്തി നിറച്ച പച്ച പ്ലാസ്റ്റിക്‌ സഞ്ചി തലയിലും തോളിലും മാറി മാറി വച്ച് വീട്ടിലേക്കു വരുമ്പോള്‍ ഒരിക്കലും വറ്റാത്ത ആ കിണറിന്റെ അരികില്‍  ചെറിയ മാവിന്റെ താഴത്തെ കൊമ്പില്‍ ഇരുന്നു കൊലുസണിഞ്ഞ, കടലാസു പോലെ വെളുത്ത കാലുകള്‍ ആട്ടി പഠിക്കുകയായിരിക്കും   റാഹില. കടന്നു പോകുമ്പോള്‍ വെള്ളാരം കണ്ണുകള്‍ വിടര്‍ത്തി നിരന്നു ഭംഗിയുള്ള പല്ലുകള്‍ കാണിച്ചു ചിരിക്കും. അപ്പോള്‍ ഇരു കവിളിലും കുഞ്ഞു നുണക്കുഴികള്‍ വിരിയും..

മൊയ്തീന്‍ കുട്ടിക്കായ്ക്ക്‌ രണ്ടു കുട്ടികളായിരുന്നു. നജ്മയും രാഹിലയും. ഭാര്യ ബീപാതു എന്നെങ്കിലും മൊയ്തീന്‍ കുട്ടിക്കായോടു സ്നേഹത്തോടെ സംസാരിക്കുന്നത് കേട്ടിട്ടില്ല...ബീപാതുമ്മയും നജ്മയുമെല്ലാം ' ഗംഗന്‍ നായരുടെ മോനെന്നു ' വിളിച്ചപ്പോള്‍ ഉണ്ണീ എന്ന് സ്നേഹത്തോടെ അഭിസംബോധന ചെയ്യുമായിരുന്നു റാഹില. 

അച്ഛന്റെ പുകവലിയാണ് ആ വീടുമായി എന്നെ ബന്ധിപ്പിക്കുന്നത്. ( ഒരിക്കല്‍  സ്വയം വലിച്ചു നോക്കാന്‍ മോഷ്ടിച്ച ബീഡിയുമായി ഞാന്‍ പിടിക്കപ്പെട്ട ദിവസം കുറ്റബോധം കാരണം അച്ഛന്‍ ബീഡി വലി നിര്‍ത്തുകയായിരുന്നു.പിന്നീടൊരിക്കലും എന്റെ മുന്നില്‍ വച്ച് അച്ഛന്‍ പുക വലിചിരുന്നില്ല..നിങ്ങളും അങ്ങനെ നിങ്ങളുടെ കുഞ്ഞുങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പേ ഒരു കാര്യം അറിയുക. അവര്‍ കാണാതെ വലിച്ചിട്ട് പ്രയോജനം ഒന്നുമില്ല.കാരണം പുകയിലയോട് നിങ്ങളുടെ മനസ്സിനും ശരീരത്തിനും തോന്നുന്ന ഇഷ്ടം - അടിമത്തം ജീനുകളില്‍ മാറ്റം വരുത്തി അത് അടുത്ത തലമുറയിലേക്ക് വ്യാപനം ചെയ്യും- ഇതിനെ വ്യതിയാനം ( Variation)  എന്ന് വിളിക്കാം എന്നാണു എന്റെ ധാരണ. അതായത് നിങ്ങള്‍ ആരും അറിയാതെ വലിച്ചാലും വലിയവന്മാര്‍ ആകേണ്ട നിങ്ങളുടെ കുട്ടികള്‍ ' വലിയന്മാരായി' മാറും ! )
മൊയ്തീന്‍ കുട്ടിക്കാ അസ്സലായി ബീഡി തെരയ്ക്കും. ( ബീഡി കെട്ടുന്നതിന് ഇവിടെ അങ്ങനെയാ പറയുക ) നേരം വെളുത്താല്‍ ചതുരാകൃതിയില്‍ ഉള്ള മുറത്തില്‍ വെട്ടി വൃത്തിയാക്കിയ ഉണക്ക ഇലകളും പുകയിലപ്പോടിയും ആയി ഒറ്റ ഇരിപ്പാണ്. ദ്രുത ഗതിയില്‍ ചലിച്ചു കൊണ്ടിരിക്കുന്ന വിരലുകളിലൂടെ മാജിക്‌ എന്നോണം ബീഡികള്‍ ജനിച്ചു കൊണ്ടേ ഇരിക്കും. 25 അല്ലെങ്കില്‍ 50 പൈസയ്ക്ക് അഞ്ചു മുതല്‍ പത്തു വരെ ബീടികള്‍ കിട്ടും. അതും വാങ്ങി തിരികെ നടക്കുമ്പോള്‍ വെറുതെ ഒന്ന് പരതും. കിണറ്റിന്‍ കരയിലോ ബുഷ്‌ ചെടികള്‍ക്കിടയിലോ എങ്ങാനും കുസൃതി നിറഞ്ഞ ഒരു വെള്ളാരംകല്‍ മിഴിയിണ ?
മൊയ്തീന്‍ കുട്ടിക്കാ ഇടയ്ക്കിടെ അപസ്മാരം ഇളകി വീഴും.പലപ്പോഴും ബീഡിക്ക് ചെല്ലുമ്പോള്‍ അദ്ദേഹം അത്തരം മയക്കത്തില്‍ ആയിരിക്കും.
ഒരിക്കല്‍ കൂട്ട നിലവിളി കേട്ട് ഓടി ചെന്നപ്പോള്‍ ഇക്ക നിലത്ത് കിടക്കുന്നു.കണ്‍ ഗോളങ്ങള്‍ പിന്നോട്ട് മറിഞ്ഞു ശാന്തനായി..വായിലൂടെ ഒലിച്ചിറങ്ങിയിരുന്ന ഒരു മഞ്ഞ ദ്രാവകം ഇന്നും എന്നെ അലട്ടുന്നുണ്ട്. കാരണം അതിനു മുന്‍പ്‌ ഒരിക്കലും അപസ്മാരം ഇളകി കിടക്കുമ്പോള്‍ അത്തരം ഒരു പത അദ്ദേഹത്തിന്റെ വായില്‍ നിന്നും വന്നത് ഞാന്‍ കണ്ടിരുന്നില്ല. എന്തൊക്കെയോ ദുരൂഹതകള്‍ക്കിടയില്‍ അദ്ദേഹം മരിച്ചു..

പത്താം ക്ലാസ്‌ പരീക്ഷയുടെ ഫലം വരും മുന്‍പ്‌ തന്നെ രാഹിലയുടെ നിക്കാഹ് ഉറപ്പിച്ചിരുന്നു എന്നാണു എന്റെ ഓര്‍മ്മ. നാട്ടുകാരെല്ലാം ബിരിയാണിയും കഴിച്ചു പിരിഞ്ഞു പോയി..
ജീവന് തുല്യം സ്നേഹിച്ച പുസ്തകങ്ങളെ തട്ടിന്‍ പുറത്തെ ഇരുട്ടില്‍ തനിച്ചാക്കി റാഹില പോയി.
നിറവയറും താങ്ങി അവള്‍ തിരിച്ചെത്തിയപ്പോള്‍ കൂടെ പഠിച്ചവര്‍ കോളജുകളില്‍ നിന്ന് വരുമ്പോഴും പോകുമ്പോഴും അവളെ സഹതാപത്തോടെ നോക്കി.
മാസങ്ങള്‍ക്ക് ശേഷം അവളെ പോലെ തന്നെ സുന്ദരിയായ ഒരു പെണ്കുഞ്ഞുമായി അവള്‍ വീടിന്റെ പടി കയറി വന്നു.. നിശബ്ദതയും തണുപ്പും തളംകെട്ടിയ ഇരുണ്ട മുറിയില്‍ കുഞ്ഞിനെ മാറോടു ചേര്‍ത്ത് എന്തൊക്കെയോ പിറുപിറുത്തു അവള്‍ ഇരിക്കുകയും കിടക്കുകയും ചെയ്തു. കൊതിപ്പിച്ച കണ്ണുകളില്‍ ശൂന്യത നിറയുന്നത് പേടിയോടെ എപ്പോഴോ ഞാന്‍ നോക്കിക്കണ്ടു. ഇതേ പോലത്തെ ഒരു വേനല്‍ക്കാല മധ്യാഹ്ന നേരത്ത് രണ്ടാമതൊരിക്കല്‍ കൂടെ ആ വീട്ടില്‍ നിന്ന് ഒരു കരച്ചില്‍ ഉയര്‍ന്നു. ആദ്യം ഓടിയെത്തിയത് ഞാനും രഞ്ജിത്തും ആയിരുന്നു.
കോലായില്‍ നിലവിളിച്ചു കൊണ്ട് നജ്മ പറഞ്ഞു  " രാഹിലെനേം മോളേം കാണുന്നില്ല "
അകത്തേക്ക് ഓടിച്ചെന്നു. രാഹിലയുടെ മുറിയില്‍ ഇരുട്ടായിരുന്നു. ചുവരില്‍ തപ്പി തപ്പി സ്വിച് ഓണ്‍ ചെയ്തു തിരിഞ്ഞത് രാഹിലയുടെ മുഖത്തേക്ക് ! അവള്‍ ഒരു വെളുത്ത സാരിയുടെ തുമ്പില്‍ പതുക്കെ ആടുകയായിരുന്നു. മുകളില്‍ സാരി കെട്ടിയ ഫാന്‍ പെന്‍ഡുലം പോലെ മെല്ലെ അനങ്ങുന്നുണ്ടായിരുന്നു. മുഖം മാന്തി വികൃതമാക്കുകയോ നാവു കടിച്ചു മുറിക്കുകയോ വിസര്‍ജിക്കുകയോ ചെയ്തിട്ടില്ല. മരണത്തിന് പോലും അവളുടെ മുഖത്തെ വിക്രുതമാക്കാന്‍ തോന്നിക്കാണില്ല..എന്നിട്ടും എന്തെ ആരൊക്കെയോ അവളെ ഇങ്ങനെ ?...

ഇന്ന് കണ്ണംപാലതെരു ഉത്സവം കഴിഞ്ഞു വരുമ്പോള്‍ അവളെ കണ്ടു. രാഹിലയുടെ മകളെ !നടുങ്ങിപ്പോയി. അത്രയ്ക്കാണ് സാദ്രിശ്യം..അവള്‍ തട്ടം നേരെയാക്കി ചിരിച്ചു..
ചിരിക്കണോ കരയണോ എന്നറിയാതെ തലയാട്ടി നടന്നു പോരുമ്പോള്‍ മനസ്സ് നിറയെ ആ മകള്‍ക്ക് നന്മ മാത്രമേ സംഭവിക്കൂ എന്ന് ധൈര്യപ്പെടുത്തുക ആയിരുന്നു. 

Thursday, January 5, 2012

കുട്ടികൃഷ്ണൻ ദൈവം

ദൈവത്തെ മാര്‍ക്കറ്റ് ചെയ്തും, അമ്പലങ്ങളെ കച്ചവട സ്ഥാപനങ്ങള്‍ ആക്കിയും ദൈവ പിതാക്കന്മാരും ദൈവപുത്രന്മാരും തടിച്ചു കൊഴുതുകൊണ്ടിരിന്നപ്പോഴും ഊണും ഉറക്കവും വെടിഞ്ഞു ദൈവത്തെ പകര്‍ന്നാടിയും ഉപാസിച്ചും ജീവിച്ച ഒരു വിഭാഗം മെലിഞ്ഞു മെലിഞ്ഞു ഇല്ലാതായിപ്പോയി..!
പറയാനുള്ളത് കുട്ടികൃഷ്ണൻ  ദൈവത്തെ കുറിച്ചാകുന്നു.

ദൈവം ആളായതോ ആള്‍ ദൈവമായതോ അല്ല. മറിച്ചു ദൈവത്തിനും നാട്ടുകാര്‍ക്കുമിടയില്‍ ഒരു പാലം പോലെ കുട്ടികൃഷ്ണൻ  ദൈവം കാലം കഴിച്ചു..ആണ്ടോടാണ്ട് വ്രത സഹിതം സുഖിപ്പിച്ചിരുന്ന മുരുകനും മുത്തപ്പനും കനിഞ്ഞു നല്‍കിയ സകല കഷ്ടപ്പാടുകളുടെയും മുഖത്ത് കാറിത്തുപ്പി ഒടുവില്‍ ഈ ലോകം വിട്ടു പോവുകയും ചെയ്തു.

നാരങ്ങാട്ടെയും താനിക്കാവിലെയും  വാഴത്തോപ്പുകളില്‍ മാന്‍ കൊമ്പിന്റെ പിടിയുള്ള പിച്ചാത്തിയുമായി   കുട്ടികൃഷ്‌ണേട്ട്ൻ   നിത്യക്കാഴ്ചയായിരുന്നു..മുറിച്ചിട്ട വാഴയിലകളില്‍ നാക്കിലയും നടുവിലയും വേര്‍തിരിച്ചു ഭംഗിയില്‍ വാഴനാര് കൊണ്ട് കെട്ടിവച്ചു ട്രൌസറിന്റെ കീശയില്‍ നിന്ന് കടും കാപ്പി നിറമുള്ള ചുരുട്ട് എടുത്തു ചുണ്ടില്‍ വച്ച് തീ പകരും. രണ്ടാമത്തെയോ മൂന്നാമത്തെയോ കവിള്‍ പുകയെടുത്താല്‍ എഴുന്നേറ്റ് ഇലക്കെട്ടുമെടുത്ത് തലയില്‍ വച്ച് ഒരു നടത്തമാണ് പനമ്പിൻമുകൾ  അങ്ങാടിയിലേക്ക്..അമ്മദിക്കയുടെയോ സുലൈമാനിക്കയുടെയോ  ഹോട്ടലാണ് ലക്‌ഷ്യം. അത് കുട്ടികൃഷ്‌ണേട്ടന്റെ  പകല്‍ ജീവിതം.

പക്ഷെ ഓര്‍മ്മചിത്രങ്ങളില്‍ ആദ്യം തെളിയുന്നത് സ്കൂള്‍ വിട്ടു വരുന്ന നേരത്ത് എന്റെ വീടിന്റെ കോലായില്‍ ഇരുന്നു കവുങ്ങിന്‍ തടി ചീന്തി പന്തം കെട്ടാനുള്ള കോലുകള്‍ ചെത്തിയുണ്ടാക്കുന്ന  കുട്ടികൃഷ്‌ണേട്ടൻ  ആണ്..ചിരിക്കുകയില്ല. മുഖത്തെപ്പോഴും സ്ഥായിയായ ഒരു ഭാവമാണ്..അടക്കത്തോടെ ഭക്തി നിര്‍ഭരമായനിശബ്ദതയോടെ വല്യമ്മ ' ദൈവത്തിനു കൊടുക്കാന്‍' ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം കുട്ടികൃഷ്‌ണേട്ടന്റെ അടുത്ത് കൊണ്ട് വയ്ക്കുന്നുണ്ടാകും..
എന്തെങ്കിലും പോരായ്ക വന്നാല്‍നടുക്കത്തെ അകത്തേക്ക് നോക്കി   ' ചിരുതെയ്‌ അമ്മെ ' എന്ന് പതിഞ്ഞ ശബ്ദത്തില്‍ വിളിക്കും. അടുത്ത നിമിഷം ഉമ്മറപ്പടിക്കല്‍ വല്യമ്മ പ്രത്യക്ഷപ്പെടുകയും ചെയ്യും. പന്തതിനുള്ള തുണി, എണ്ണ, വാഴയിലകള്‍ (പൂജയ്ക്ക് നക്ഷത്ര ചിഹ്നങ്ങള്‍ ഉണ്ടാക്കാനും, ദൈവത്തിനുള്ള നിവേദ്യമായ പുഴുക്ക് മൂടി വയ്ക്കാനും ) നിലവിളക്ക്, ചന്ദന മുട്ടിയും അത് അരക്കാനുള്ള ഓട്ടിന്‍ കഷണവും, മുത്തപ്പന് നേദിക്കാനുള്ള കള്ളും..അങ്ങനെ ഒരു കൂട്ടം..


നേരം നല്ലോണം ഇരുട്ടുന്നതോടെ ക്രിയകള്‍ ആരംഭിക്കും. ചമ്രം പടിഞ്ഞിരുന്ന്  കണ്ണടച്ച് മന്ത്രങ്ങള്‍ ഉരുവിടുന്ന കുട്ടികൃഷ്‌ണേട്ടൻ നിരന്തരം ചലിച്ചുകൊണ്ടേ ഇരിക്കും..വാഴ ഇലകള്‍ കീറി നക്ഷത്ര ചിഹ്നങ്ങള്‍ ഉണ്ടാക്കി അതിന്മേല്‍ തിരികള്‍ കത്തിച്ചു വയ്ക്കുന്നു..പിന്നെ ഇലയില്‍ വിളമ്പി പലകയ്ക്ക് മുകളില്‍ വച്ചിട്ടുള്ള പുഴുക്കിനും അവല്‍മലരാദികള്‍ക്കും മേലെ ഓരോ ഇലകള്‍ കമഴ്ത്തി അതിനു മേലെയും തിരികള്‍ കത്തിച്ചു വയ്ക്കും. ഓട്ടുകിണ്ടി ചരിച്ചു വെള്ളം നല്‍കും. തുളസിയുടെയും ചന്ദനതിരിയുടെയും എല്ലാം ഗന്ധം പരന്നുകൊണ്ടേയിരിക്കും. ഒടുവില്‍ നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള പന്തങ്ങള്‍ എടുത്തു എണ്ണയൊഴിച്ച് തീ പകരും. അത് ഇരുകൈകള്‍ കൊണ്ടും ചേര്‍ത്തുപിടിച്ചു കണ്ണുകള്‍ അടച്ചു മന്ത്രങ്ങള്‍ ഉരുവിടും. പിന്നെ പതിയെ കണ്ണുകള്‍ തുറന്നു ആളിക്കത്തുന്ന പന്തങ്ങള്‍ മുന്നോട്ടു നീട്ടും..ആദ്യം വല്യമ്മയും തുടര്‍ന്ന് മറ്റെല്ലാവരും വന്നു രണ്ടു കൈകളാലും അഗ്നിയെ ആവാഹിച്ചു നെഞ്ചിലും മുഖത്തും വയ്ക്കുന്നു..അത് കഴിയുന്നതോടെ പന്തങ്ങള്‍ കുട്ടികൃഷ്‌ണേട്ടൻ നേരത്തെ മുറിച്ചു വച്ചിരുന്ന വാഴക്കൈകളില്‍ കുത്തിവയ്ക്കും..ചെറിയ വാഴക്കൈകള്‍ പലപ്പോഴും പന്തത്തിന്റെ ഭാരം താങ്ങാന്‍ കഴിയാതെ മറിഞ്ഞു വീഴും. എങ്കിലും വിദഗ്ദമായി കുട്ടികൃഷ്‌ണേട്ടൻ അതിനെ ഉറപ്പിച്ചു നിര്‍ത്തും..തറ്റുടുത്ത മുണ്ട് അഴിച്ചു നേരെ ആക്കി കൈവിരലുകള്‍ ഞൊടിച്ചു, പരസ്പരം ഉഴിഞ്ഞു അല്‍പ്പം നിന്ന ശേഷം വല്യമ്മയെ നോക്കും..സിഗ്നല്‍ കാത്തിരിക്കുക ആയിരുന്ന വല്യമ്മ മുടിയൊക്കെ വാരിക്കെട്ടി അടുക്കളയിലേക്കു നീങ്ങും..അല്പ്പ സമയം വിശ്രമിച്ച ശേഷം കൈകഴുകി വന്നിരിക്കുന്ന കുട്ടികൃഷ്‌ണേട്ടന്റെ ഒപ്പം എല്ലാരും പുഴുക്കും, അവിലും, തേങ്ങയും എല്ലാം കഴിക്കും..മുത്തപ്പന് നിവേദിച്ച കള്ളു എവിടെ പോയെന്നു കൌതുകമായിരുന്നു..( പിന്നീടൊരിക്കല്‍ ഉത്തരം കിട്ടി. മുത്തപ്പനും കുട്ടികൃഷ്‌ണേട്ടനും  കൂടി അടിക്കുന്നു., ആരും അത്ഭുതപ്പെടേണ്ട പറശ്ശിനിക്കടവ് മുത്തപ്പന്‍ അല്ല. എന്റെ അച്ഛന്റെ ജ്യേഷ്ടന്‍ ആണ് ).

ഇടവഴികളിലും , വാഴതോട്ടങ്ങളിലും . നെരതിന്മേലും ( പ്രായം ചെന്നവര്‍ പറമ്പിന്‍ മുകള്‍ അങ്ങാടിയെ 'നിരത്ത്' എന്ന് വിളിച്ചുപോന്നു..പറമ്പിന്‍ മുകളില്‍ പോകുക എന്നതിന് പകരം അവര്‍ കൂളായി 'നെരത്തിന്മേല്‍ പോക്വാ.' എന്ന് പറഞ്ഞു ) വയല്‍ വരമ്പതുമെല്ലാം കുട്ടികൃഷ്‌ണേട്ടനെ  കാണാറുണ്ട്‌.പതിവ് പോലെ തീക്ഷ്ണമായ ഒരു നോട്ടം പിന്നെ ഒരു മൂളല്‍..കഴിഞ്ഞു. . അത്ര മാത്രം.

നാരങ്ങാട്  സ്കൂളിലേക്ക് പോകും വഴി തോട്ടിന്‍ വക്കത്തെ പ്രേമേട്ടന്റെ  പീടിക യുടെ വരാന്തയിലെ കഴുക്കോലില്‍ തൂങ്ങിയാണ് കുട്ടികൃഷ്‌ണേട്ടന്റെ  മോനും മോന്റെ ഭാര്യയും ജീവനൊടുക്കിയത്..പറക്കമുറ്റാത്ത ഒരു കുഞ്ഞു അവിടെ കിടപ്പുണ്ടായിരുന്നു..അവളെ കുട്ടികൃഷ്‌ണേട്ടൻ വളര്‍ത്തി. തരമംഗലം  സ്കൂളില്‍ ഏഴാം ക്ലാസ്സില്‍ അവളെന്റെ നല്ല കൂട്ടുകാരി ആയിരുന്നു.മറവിയെ ആട്ടിയോടിക്കുന്ന ഒരു ചിത്രമായി കുട്ടികൃഷ്‌ണേട്ട്ൻ ഇപ്പോഴും മനസ്സില്‍.

കുട്ടികൃഷ്ണൻ ദൈവം..

Tuesday, August 23, 2011

പൂവേ പൊലി..പൊലി.!!


ഓണം !!
ആ കൊല്ലം ആരും ചാകല്ലേ എന്നായിരിക്കും പ്രാർത്ഥന..
കാരണം പൂവിടൽ മുടങ്ങും, അതന്നെ :))
അങ്ങനെ ആരുമാരും മരിക്കാത്ത എല്ലാ കൊല്ലങ്ങളിലും ഞങ്ങൾ പൂവിട്ട് കൊണ്ടേ ഇരുന്നു..

അത്തത്തിന്റെ തലേന്ന് സ്കൂൾ വിട്ട് വന്നാലുടൻ കൈക്കോട്ടും മങ്കൊട്ടയുമായി (മൺ-കൊട്ട) പറമ്പിലേക്ക് ഓട്ടം.കൊത്തിയിളക്കി രണ്ട് മൂന്ന് കൊട്ട മണ്ണ് മുറ്റത്ത് തുളസിത്തറയ്ക്ക് അരികിൽ കൂട്ടിയിടും. എളിക്ക് കൈകുത്തി വല്യമ്മ വന്ന് സ്ഥാനമൊക്കെ നിർണ്ണയിച്ചാൽ പൂത്തറ കെട്ടലായി. കൂമ്പനെ മണ്ണ് കൂട്ടി, നനച്ച്  നിലം തല്ലി കൊണ്ട് ചുറ്റും അടിച്ച് ഉറപ്പിച്ചൽ അസ്സൽ തറയായി ! ചളുങ്ങി ചപ്പ്ലീസായ ഒരു അലുമിനിയപ്പാത്രത്തിൽ കലക്കിയ ചാണകവുമായി അമ്മ റെഡി !  കുന്തിച്ചിരുന്ന് ചാണകം മെഴുകിക്കഴിഞ്ഞാൽ പൂത്തറ ഇങ്ങനെ മിനുങ്ങും..ആഹഹ.

പുലർച്ചെ എന്ന് വച്ചാൽ ഒരു നാലു മണിക്ക്  എണീക്കും..ഇറയത്ത് തൂക്കിയിട്ട പൂക്കുട്ടകൾ ഓരോന്നായി എടുത്ത് കഴുത്തിൽ തൂക്കും..ചുരുങ്ങിയത് 3 കൊട്ടകൾ ഉണ്ടാകും ഒരാൾക്ക്..ഓരോരുത്തർക്കും പറിക്കാൻ ഓരോ പൂക്കളുമുണ്ട്, അത് പുറപ്പെടുമ്പോൾ തന്നെ ധാരണയിലെത്തും..
“ ഉണ്ണ്യേ ഇങ്ങി മുള്ളുമ്പൂവും,വേല്യേരീം പറയ്ക്കണം..വെള്ളറണ്ടേലെ മതിലുമ്മലുള്ള അരിപ്പൂവ് കോവുമ്മലേ കൂട്ടർ എണീക്കും മുൻപ് പറയ്ക്കണം ഇല്ലേൽ തണ്ടുപോലും അയിറ്റ്യേൾ ബാക്കി വെക്കൂല..”
മുള്ളുമ്പൂവ് (തൊട്ടാവാടി) പറിയ്ക്കുന്നത്  ഇത്തിരി സാഹസപ്പെട്ട പരിപാടി ആണെങ്കിലും എനിക്ക് പെരുത്തിഷ്ടപെട്ട ഏർപ്പാടായിരുന്നു..എന്താന്ന് ചോദിച്ചാൽ ഒരു പറമ്പിൽ തന്നെ വെളുക്കും വരെ ഇരുന്ന് പറച്ചാലും തീരാത്ത പൂവുണ്ടാകും ..ചേമ്പില കൊണ്ട് ഉണ്ടാക്കിയ കുമ്പിളിൽ മുള്ളുമ്പൂവ് അങ്ങനെ കൂമ്പാരമായി കിടക്കും !!

ഇരുട്ടിൽ തിളങ്ങുന്ന കൂവ്വപ്പൂവ് പറയ്ക്കുന്നത് തോട്ടിൽ ഇറങ്ങി നിന്നാണു..വെളിയൻ തോടിന്റെ ഇരുകരയിലുമായി തുരുത്യാട്ടെ കുട്ടികൾക്ക് മുഴുവൻ പറയ്ക്കാനുള്ള കൂവ്വ മത്സരിച്ചെന്നോണം തഴച്ച് വളർന്നിരുന്നു..വീട്ടിലെ ആലയുടെ-തൊഴുത്തിന്റെ പിന്നിൽ ആൾപ്പൊക്കത്തിൽ കടുമ്പച്ചക്കാടായി നിന്ന കൃഷ്ണമുടിയിൽ ഓണം കഴിയും വരെ പറിച്ചാലും പൂക്കൾ ബാക്കിയാകും..ചുവന്ന കൃഷ്ണമുടിയിൽ എപ്പോഴും മഞ്ഞ ചിറകുള്ള പൂമ്പാറ്റകൾ പാറിക്കളിച്ച് കൊണ്ടിരുന്നു..

കുറച്ച് മുൻപ് പൂക്കൊട്ടയെപറ്റി പറഞ്ഞില്ലേ ?
പൂക്കൊട്ട ഉണ്ടാക്കുന്നത് കാണാൻ നല്ല രസമാണു. തെങ്ങോലയോ പനയോലയോ ഈർക്കിലെല്ലാം കളഞ്ഞ് ചെത്തി വൃത്തിയാക്കി മെടയുന്നു.. മെടഞ്ഞ കണ്ണികൾ വിട്ട് പോകാതിരിക്കാൻ കാരമുള്ള് കുത്തി വയ്ക്കും..മെടഞ്ഞ് മുകളിലെത്തുമ്പോൾ മുള്ള് ഊരി മുകളിൽ കുത്തും..അങ്ങനെ അരമണിക്കൂർ കൊണ്ട് കൊട്ടയാകും..പിന്നെ നല്ല ചാക്കുനൂൽ ഒരു രണ്ട് കൈ നീളത്തിൽ മുറിച്ചെടുത്ത് കൊട്ടയുടെ രണ്ട് വശത്തും കോർത്ത് കെട്ടുന്നതോടെ പൂക്കൊട്ട തയ്യാർ !!
ഇത് പുക കൊള്ളിക്കലാണു പിന്നെ. അതിനു കൊട്ടകൾ എല്ലാം കൂടെ അടുപ്പിനു അരികിൽ അടുക്കളയുടെ മൂലയിൽ ഉറിയുടെ താഴെ എങ്ങാനും കെട്ടിയിടും..നാലഞ്ചു ദിവസം പുക കൊണ്ടാൽ പൂക്കൊട്ട ഒരു മൂന്നു നാലു വർഷം ഈട് നിൽക്കും !!  പൂക്കൊട്ടകൾ ഉണ്ടാക്കാൻ വിദഗ്ദരായിരുന്നു, ചേനികണ്ടിയിലെ രാഘവക്കുറുപ്പും ( ഞങ്ങളുടെ എല്ലാം രാഘോൻ കുട്ട്യാട്ടൻ :) ) അദ്ദേഹത്തിന്റെ മകൻ ബാലൻ നമ്പ്യാരും..പിന്നെ ദാമോദരൻ മൂത്തച്ഛൻ അസ്സലായി കൊട്ട മെടയുമായിരുന്നു..(ചാരായം കുടിച്ച് ബീഡി ഒക്കെ വലിച്ച് അലമ്പായി നടക്കുന്ന പുള്ളി ഓണമായാൽ ഒരു ആട്ടിൻ കുട്ടിയെപ്പോലെ വല്യമ്മയുടെ നിർദ്ദേശാനുസരണം കൊട്ട മെടയുന്നത് രസകരമായ കാഴ്ചയായിരുന്നു :)) )

പറിക്കാൻ ഏറ്റവും അധികം ക്ഷമ ആവശ്യമുള്ള പൂവ് തുമ്പ ആകുന്നു..! തല ഒന്നായി നുള്ളിയെടുക്കാതെ പൂവ് മാത്രം ഇതർത്തെടുക്കുക അൽ‌പ്പം പ്രയാസമുള്ള പണി തന്നെ..എന്നിട്ടും ശാലിച്ചേച്ചി( അച്ഛന്റെ മൂത്ത ജ്യേഷ്ഠന്റെ മകൾ) രണ്ട് കൊട്ട തുമ്പയൊക്കെ ദിവസവും പറിച്ചിരുന്നു ! കുയിൽ കാക്കയ്ക്ക് പണികൊടുക്കും പോലെ ഞാൻ എന്റെ കൊട്ടയുടെ മൂലയിലുള്ള ഇത്തിരി തുമ്പ കൂടി ചേച്ചിയുടെ കൊട്ടയിലിട്ട് വീട്ടിലെത്തി പ്രഖ്യാപിക്കും “ നോക്ക് !! തുമ്പ നോക്ക് ..രണ്ട് കൊട്ട !! ഞാനും ശാലീം കൂടെ പറച്ചതാ :))

മിക്ക ദിവസങ്ങളിലും ചീവീട് കരയുന്ന പ്രഭാതങ്ങളിൽ ഇരുട്ടിൽ തപ്പി പറമ്പിലേക്ക് കാൽ വയ്ക്കുമ്പോഴെ കൊളോറത്തെ പറമ്പിൽ പാട്ടു കേൾക്കും !! ഓണപ്പാട്ട്..കല്യാണി അമ്മ ആയിരിക്കും. അവർ അസ്സലായി പാടും..ഗോവിന്ദേട്ടന്റെ വിതച്ച വയലിൽ കാവൽ നിൽക്കുമ്പോളെല്ലാം ആ അമ്മ ഇനിയുമെനിയും കേൾക്കാൻ ഞാൻ കൊതിച്ച പാട്ടുകൾ പാടിയിരുന്നു..പേരക്കുട്ടികളെ സഹായിക്കാൻ കുമ്പിളിൽ തുമ്പപ്പൂവിറുക്കവേ കല്യാണി അമ്മ പാടുകയാണു..അവരുടെ നേർത്ത, നനുത്ത ശബ്ദം ഇപ്പോഴും എന്റെ കാതുകളെ അലോസരപ്പെടുത്തുന്നുണ്ട്..നഷ്ടബോധം ഓർമ്മിപ്പിച്ച്..
“ആനാ പോകുന്നാ
പൂമരത്തിന്റേ
ചോടെ പോകുന്നത്താരടാ..
ആരാനുമല്ലാ
കൂരാനുമല്ലാ
കുറ്റിക്കാട്ടിലെ
കുറുമ്പന്നി..
പന്നിവാലുമ്മൽ
തൂവലുംകെട്ടി..
.........................
എന്റെ വല്യമ്മ മരിച്ചു, കല്യാണി അമ്മ മരിച്ചു,രാഘവ ക്കുറുപ്പ് മരിച്ചു...അവരോടൊപ്പം അവർ എന്തൊക്കെയോ കൊണ്ട് പോയപോലെ..ഓണങ്ങൾ അങ്ങനെ ശൂന്യമായ പോലെ..എന്തായാലും പാട്ട് പറമ്പുകളിൽ നിന്ന് പറമ്പുകളിലേക്ക് പടരും..
പൂവേ പൊലി പൊലി..
പൂവേ പൊലി പൊലി...

തുമ്പയും, വേലിയേരിയും,സോപ്പിൻ കായും (വയലിൽ കാണുന്ന കളയുടെ അരി. അത് ഉതിർത്ത് കയ്യിലിട്ട് ഒരിത്തിരി വെള്ളം ചേർത്ത്  തിരുമ്മിയാൽ സോപ്പ് പോലെ പതയും ! ) ഒക്കെ ചിലപ്പോൾ തലേന്ന് വൈകുന്നേരം തന്നെ പറച്ച് സൂക്ഷിക്കാറുണ്ട്..പക്ഷെ പൂക്കളത്തിൽ തൃക്കാക്കരപ്പനെ മൂടാൻ അന്നന്ന് പറയ്ക്കുന്ന പുത്തൻ തുമ്പ തന്നെ വേണം !

പൂ പറയ്ക്കാൻ പോകുന്ന രാവിലെകളിൽ ഞങ്ങൾ നേരിടാറുള്ള രണ്ട് ഭീകരാക്രമണങ്ങൾ ഒന്ന് കൊടിത്തുവ്വയും മറ്റൊന്ന് ചാണകവും ആകുന്നു :) .. മുള്ളിൻപൂവോ വേലിയേരിയോ പറയ്ക്കാനുള്ള തത്രപ്പാടിൽ പറമ്പിൽ പടർന്ന് കിടക്കുന്ന തുവ്വ ഭീകരനെ ശ്രദ്ധിച്ചിട്ടുണ്ടാകില്ല..പണികിട്ടും..ദേഹമാസകലം നീറാൻ തുടങ്ങുമ്പോൾ മനസ്സിലാക്കാം ആക്രമണത്തിന്റെ ഉത്തരവാദിത്തം കൊടിത്തുവ്വ ഏറ്റെടുത്തു എന്നു...പിന്നെ കാട്ടപ്പ പറിച്ച് തേക്കലായി..മറുമരുന്ന്..!
പശുവിനെ കെട്ടുന്ന ഏരിയകൾ ഏതാണ്ട് എല്ലാർക്കും ഒരു ധാരണ കാണും ഇരുട്ടിലും..അതിനാൽ അത്തരം സ്ഥലങ്ങളിൽ എത്തുമ്പൊൾ കാൽ നിലത്ത് വയ്ക്കുന്നത് അഫ്ഗാനിസ്ഥാനിലെ മൈനിട്ട റോഡിലൂടെ പോകും പോലെ ആയിരിക്കും..എന്നാലും കിട്ടേണ്ടവർക്ക് കിട്ടും ..സൂക്ഷിച്ച് കാൽ വയ്ക്കുമ്പോൾ കേൾക്കാം - ‘പ്ലക്ക് ‘ !!

യുദ്ധം കഴിഞ്ഞുള്ള യോദ്ധാക്കളെപോലെയാണു പൂ പറച്ചുള്ള വരവ്..
കൊട്ടകളു കുമ്പിളുകളുമെല്ലാം പൂത്തറയ്ക്ക് സമീപത്ത് വച്ച് കുളിക്കാൻ പൊകുന്നു..കല്ലങ്കി കുളത്തിൽ ചാടി നീന്തി വിശാലമായൊരു കുളി !തിടുക്കത്തിൽ തിരിച്ച് വന്ന് ചന്ദനം അരച്ച് തൊട്ട് , വിളക്ക് കത്തിച്ച്, പൂവിടൽ തുടങ്ങുകയായി..
തൃക്കാക്കരപ്പനെ ( മിനുത്ത ഒരു വെള്ളാരങ്കല്ല് ) തുളസി ഇലയ്ക്ക് മേലെ വച്ച് മറ്റൊരു തുളസി ഇലകൊണ്ട് മൂടുന്നു.. പിന്നെ അത് മറയും വിധം തുമ്പപ്പൂ ഇട്ട് അതിനു ചുറ്റും കളങ്ങൾ തീർക്കുന്നു..പൂത്തറ നിറഞ്ഞാൽ ചെമ്പരുത്തി കൊണ്ട് കുട ഉണ്ടാക്കി കുത്തും ( ചെമ്പരുത്തിയുടെ ഞെട്ട് കളഞ്ഞ് അതിലൂടെ ഈർക്കിൽ കടത്തിയാൽ കുട റെഡി ! ) ഒന്നാം ഓണത്തിനു ഒരു കുട, രണ്ടാം ദിവസം രണ്ട് കുട..ഒമ്പതാം ദിവസമാകുമ്പോഴേക്കും തറ മുഴുവൻ കുട കാണും :)

മലയാണ്മയുടെ പല തീരാ നഷ്ടങ്ങൾക്കുമൊപ്പം പൂക്കളങ്ങളും...
കാർപെറ്റ് പോലെ ഇൻസ്റ്റന്റ് പൂക്കളങ്ങൾ വിപണിയിലുണ്ട്..അത് കാണുമ്പോൾ ഒരിക്കലും ചിരി വന്നിട്ടില്ല. വല്ലാത്ത സങ്കടമാണു..തൊട്ടടുത്ത തലമുറയോട് വല്ലാത്ത സഹതാപമാണു..കാര്യമില്ല..കാരണം നമുക്ക് മുൻപ് നടന്ന് പോയവർക്ക്  നമ്മോട് തോന്നിയത് ഇതേ വികാരം തന്നെ !!

എല്ലാർക്കും ഓണാശംസകൾ.




Wednesday, July 13, 2011

നെടൂളാന്‍ !!

മന്ദന്‍ കാവിലെ ഇളയമ്മയ്ക്ക്‌ എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും. ആ ഒരു കാരണം കൊണ്ട്‌ തന്നെ ഇളയമ്മയുടെ വരവ്‌ ഏറ്റവുമധികം സന്തോഷിപ്പിച്ചിരുന്നത്‌ എന്നെ ആയിരിക്കണം.
രാത്രി ആഹാരത്തിനു ശേഷം കോലായില്‍ കാലും നീട്ടിയിരുന്ന്‌ പെണ്ണുങ്ങള്‍ക്കൊപ്പം കഥ കേള്‍ക്കുക എന്തൊരു സുഖമുള്ള ഏര്‍പ്പാടാകുന്നു ! മന്ദങ്കാവില്‍ ഒരുപാട്‌ തവണ പോയിട്ടുള്ളതിനാല്‍ ഇളയമ്മയുടെ വിവരണങ്ങള്‍ മനസ്സില്‍ ചിത്രീകരിച്ചെടുക്കാന്‍ എനിക്ക്‌ നന്നായി കഴിഞ്ഞിരുന്നു. അത്‌ കൊണ്ട്‌ തന്നെ കഥാവസാനം ഏറ്റവുമധികം ആഘാതമേല്‍ക്കുന്നതും എനിക്ക്‌ തന്നെ !

കീഴ്ക്കോട്ട്‌ കടവില്‍ നിന്നും പുഴയരികിലൂടെ ഒരു ഇരുപത്‌ മിനുറ്റ്‌ നടന്ന്‌ കൊയില്യത്ത്‌ എത്താനാകുമ്പോള്‍ ഒരു കടവുണ്ട്‌. അവിടെയാണു ഇനി പറയാന്‍ പോകുന്ന സംഭവം നടന്നത്‌.
മഴക്കാലമാണു.
സായം സന്ധ്യ. തിരി മുറിയാതെ പെയ്യുന്ന മഴയത്ത്‌ രണ്ട്‌ കൂട്ടുകാര്‍ പുഴ കടക്കാന്‍ കാത്ത്‌ നില്‍ക്കുന്നു.ഒരാളുടെ കൈയില്‍ വലിയൊരു മഴുവുണ്ട്‌.
കോരിച്ചൊരിയുന്ന മഴയില്‍ തോണിക്ക്‌ കാത്ത്‌ നിന്നിട്ട്‌ വലിയ കാര്യമില്ലെന്ന്‌ തോന്നിയതിനാല്‍ അവര്‍ പുഴക്ക്‌ കുറുകെ നീന്താന്‍ തീരുമാനിച്ചു. നീന്തും മുന്‍പ്‌ സൌകര്യത്തിനായി മഴു ഊരി മരത്തിന്റെ പിടി ഒരാളും ഇരുമ്പിന്റെ ഭാഗം മറ്റെ ആളും പിടിച്ചു. അക്കരെയെത്തിയത്‌ ഒരാള്‍ മാത്രം.! ഇരുമ്പ്‌ കൈവശമുള്ള ആള്‍ മാത്രം ! പിറ്റേന്ന്‌ നീലിച്ച്‌ രക്തമൂറ്റിയ നിലയില്‍ മറ്റേ ആളുടെ മ്രിത ദേഹം രണ്ടുമൂന്നു കിലോമീറ്റര്‍ ദൂരെ കരയ്ക്കടിഞ്ഞു. പിന്നീട്‌ അതിലെ നീന്തുന്നവരും, കടവില്‍ കുളിക്കാനിറങ്ങുന്നവരുമെല്ലാം ഇരുമ്പായി ഒരു മൊട്ടുസൂചിയെങ്കിലും കൈയില്‍ കരുതിക്കൊണ്ടിരുന്നു.

ഏതാണ്ട്‌ പത്ത്‌ പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പൊരു തണുത്ത രാത്രി.
നല്ല നിലാവുണ്ട്‌. നഗരത്തില്‍ നിന്നും സെക്കന്റ്‌ ഷോ കഴിഞ്ഞ്‌ ലാസ്റ്റ്‌ ബസ്‌ കിട്ടാതെ നടന്ന്‌ അവശനായി വരുന്ന ഒരു യുവാവ്‌ പുലച്ചുടലയ്ക്ക്‌ മുന്നിലെ വിജനമായ പ്രദേശത്ത്‌ കലുങ്കിനു മുകളില്‍ ഒരാളിരിക്കുന്നത്‌ കണ്ടു ! അടുത്ത്‌ എത്തിയപ്പോള്‍ കൈലിമുണ്ടും ഇരുണ്ട നിറത്തിലുള്ള കുപ്പായവുമിട്ട അയാളെ ഇതിനു മുന്‍പ്‌ അവിടെയെങ്ങും കണ്ടില്ലെന്ന്‌ യുവാവ്‌ ഉറപ്പിച്ചു. പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റെടുത്ത്‌ അയാള്‍ കലുങ്കിനരികിലേക്ക്‌ ചെന്നു. തീപ്പെട്ടിയുണ്ടോയെന്ന് അപരിചിതനോട്‌ ചോദിച്ചു. അയാള്‍ തീപ്പെട്ടി നീട്ടിയപ്പോള്‍ യുവാവ്‌ കൈയും നീട്ടി. തീപ്പെട്ടി താഴെ അപരിചിതന്റെ കാല്‍ക്കല്‍ വീണു. യുവാവ്‌ കുനിഞ്ഞ്‌ തീപ്പെട്ടിയെടുക്കവെ അപരിചിതന്‍ കൈലി മുണ്ട്‌ പൊക്കി. രണ്ട്‌ കുതിരക്കാലുകള്‍ !!!! യുവാവ്‌ ഒരലര്‍ച്ചയോടെ പിന്നോട്ട്‌ മറഞ്ഞു.

മണിയങ്കോട്ടെ വീട്ടില്‍ വിറക്‌ കീറാന്‍ വന്നിരുന്ന മൂത്തോറന്‍ കഥകളുടെ ഒരു ഭണ്ഡാരമായിരുന്നു.! അയാള്‍ ഒരു തോര്‍ത്ത്‌ മാത്രമെ ധരിക്കുമായിരുന്നുള്ളു. അതും വയനാട്ടിലെ തണുപ്പില്‍ !
കുന്തിച്ചിരുന്ന് ചായ ഊതിക്കുടിക്കവെ മൂത്തോറന്‍ കഥകളുടെ ഭാണ്ഡം തുറക്കും.
അത്തരമൊരു കഥയാണിത്‌. മൂത്തോറന്റെ അനുഭവം.
വ്രിശ്ചികമാസത്തിലെ മഞ്ഞുമൂടിയ ഒരു രാത്രി. മൂത്തോറന്‍ ദൂരെ എവിടുന്നോ വരുന്ന വരവാണു.ഓടമ്പത്തെ കുന്നിറങ്ങണം. ആകാശത്തേക്ക്‌ പടര്‍ന്ന് പന്തലിച്ച മഴ മരങ്ങളും, മെലിഞ്ഞ്‌ മിനുത്ത യൂക്കാലിപ്റ്റസ്‌ മരങ്ങളും തിങ്ങി ഞെരുങ്ങി വളരുന്ന ഓടമ്പത്തെ കുന്നിന്‍ മുകളില്‍ നട്ടുച്ചക്ക്‌ തന്നെ ടോര്‍ച്ചടിക്കാതെ പോകാന്‍ പ്രയാസമാണെന്നോര്‍ക്കണം !
പണ്ടെങ്ങോ എസ്റ്റേറ്റ്‌ പണിക്കാര്‍ താമസിച്ചിരുന്ന 'പാടി'ക്ക്‌ അരികിലെത്തിയപ്പോള്‍ ഇലകള്‍ ഞെരിയുന്ന ഒരു ശബ്ദം ! മൂത്തോറന്‍ തിരിഞ്ഞു നോക്കി. ആറേഴടി ഉയരമുള്ള ഒരു പോത്ത്‌ ! നട്ടപ്പാതിരയായിട്ടും ഇതിനെ ആരും അഴിച്ച്‌ കൊണ്ട്‌ പോകാത്തതെന്താണെന്ന് ചിന്തിക്കവെ മൂത്തോറന്റെ തലയില്‍ ഒരു കൊള്ളിയാല്‍ മിന്നി. ഒടിയന്‍ !!! അവന്‍ പൂച്ചയുടെയും, ആടിന്റെയും, പോത്തിന്റെയുമെല്ലാം രൂപത്തില്‍ വരും..ഇരകള്‍ ആരായാലും ഒരു തവണ തിരിഞ്ഞു നോക്കിയാല്‍ കഥ കഴിഞ്ഞു ! സ്വന്തം രൂപം സ്വീകരിച്ച്‌ കൈയിലുള്ള കൊള്ളി, വടി ഒടിക്കും. ഒപ്പം ഇര ആ കൊള്ളി പോലെ ഒടിഞ്ഞുവീണു പിടഞ്ഞു ചാകും !! മണിയങ്കോട്ടപ്പനെയും, സകല മല ദൈവങ്ങളെയും വിളിച്ച്‌ കരഞ്ഞു കൊണ്ട്‌ മൂത്തോറന്‍ ഓടി. ഒടിഞ്ഞില്ല പക്ഷെ ഒരാഴ്ച്ച പനിച്ചു കിടന്നു.

മരണത്തിന്റെ ദൂതുമായെത്തുന്ന 'നെടൂളാനെ' കണ്ടിട്ടുണ്ടോ?
ആള്‍ ഒരു പാവം പക്ഷിയാകുന്നു.ഒരു പ്രാവിന്റെ മാത്രം വലിപ്പം.
പകല്‍ മിണ്ടില്ല. രാത്രിയില്‍ നീട്ടി കൂവും.എന്നും കൂവില്ല.പിറ്റേന്ന് നാട്ടിന്‍പുറത്ത്‌ ആരെങ്കിലും മരിക്കാന്‍ ഉണ്ടെങ്കില്‍ മാത്രം !!
വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരിക്കലല്ല ഒരുപാട്‌ തവണ നെടൂളാന്‍ കൂവിയതിന്റെ പിറ്റേന്ന് ആളുകള്‍ മരിച്ചു.!തെക്കെ കറ്റവത്തെ രാവുണ്ണി നായരും,തളീക്കുളങ്ങര ഗോപാലന്‍
നായരും, മിലിട്ടറി കോമന്‍ നമ്പിയാരും,എളോറത്ത്‌ കല്യാണി അമ്മയും,കക്കോട്ടുമ്മല്‍ മമ്മദ്‌ ഹാജിയും മരിച്ചതിന്റെ തലേ ദിവസങ്ങളില്‍ നെടൂളാന്‍ കൂവിയപ്പോള്‍ വല്യമ്മ അതിനെ തലയില്‍ കൈ വെച്ച്‌ ശപിച്ചിരുന്നു. " പണ്ടാരം കൂക്കുന്ന്ണ്ട്‌.. നാളെ ആര്യാണപ്പോ കൊണ്ട്വോക്ന്നത്‌ ??? "

Wednesday, December 9, 2009

ഇബ്രായിയും,ബിന്ദുവും,മറ്റു ചിലരും..

സബിലിനും,സുനുവിനും,ബിന്‍സുവിനും,രജീഷിനുമൊപ്പം എരമംഗലത്തുള്ള സ്കൂളിലേക്ക്‌ പറമ്പിന്‍ മുകളിലെ കയറ്റം കയറുമ്പോഴാണു ചില്ലിനു താഴെ മഞ്ഞ വരയിട്ട കറുത്ത ജീപ്പ്‌ എന്തൊക്കെയോ സാധനങ്ങള്‍ കുത്തി നിറച്ച്‌ കൊണ്ട്‌ താഴോട്ട്‌ പോയത്‌. നിരത്തിന്‍മേല്‍ ഇളകിക്കിടന്ന ഒന്നര ഇഞ്ച്‌ കല്ലുകള്‍ ചിതറിത്തെറിച്ചു..ജീപ്പിനു പിന്നില്‍ അട്ടിയിട്ട മരപ്പെട്ടികള്‍ക്കിടയില്‍ തണ്ടിനു സമാന്തരമായി തകരപ്പാട്ട കെട്ടിയ തുരുമ്പിച്ച സൈക്കിള്‍ സബിലാണു കണ്ടത്‌.

"സര്‍ക്കസ്‌"

അവന്‍ വിളിച്ച്‌ കൂവി.നാലു മണി വരെ സ്കൂളില്‍ എങ്ങനെ ഒപ്പിച്ചുവെന്ന്‌ അറിയില്ല. മനസ്സ്‌ നിറയെ പാട്ട കെട്ടിയ സൈക്കിളായിരുന്നു. സ്കൂള്‍ വിട്ടെത്തിയ ഉടനെ ചോറു പോലും തിന്നാതെ വയലിലേക്കോടി. തേക്കു മരത്തിനു മുകളിലെ പുളിയുറുമ്പിന്‍ കൂടു പോലെ ഒരു ടെന്റ്‌ ഉയര്‍ന്നിരിക്കുന്നു.വാഴയുടെ ഉണ്ണിക്കാമ്പിനെ ഓര്‍മ്മിപ്പിക്കുന്ന ട്യൂബ്‌ ലൈറ്റുകള്‍ കെട്ടിയ വിളക്കിന്‍ കാലിനു താഴെ വട്ടത്തില്‍ പുല്ലു ചെത്തി വ്രിത്തിയാക്കിയിറ്റുണ്ട്‌. ചൂടി കെട്ടിയാണൂ അതിരിട്ടിരിക്കുന്നത്‌.മുഷിഞ്ഞ താര്‍പ്പായ കൊണ്ടുണ്ടാക്കിയ ടെന്റിന്റെ മുന്‍ വശം ചെറിയ സ്റ്റേജാണു. കര്‍ട്ടനും,അലങ്കാരവുമെല്ലാം സാരികള്‍ കൊ ണ്ടാണു.

ആകാശം ഇരുണ്ടപ്പോഴേക്കും ട്യൂബ്‌ ലൈറ്റുകള്‍ തെളിഞ്ഞു. ഭാസ്കരേട്ടന്റെ പറമ്പിലെ പീറ്റത്തെങ്ങിന്റെ ഒത്ത നടുക്ക്‌ നീണ്ട രണ്ട്‌ കോളാമ്പി സ്പീക്കറുകള്‍. ഒന്ന്‌ പടിഞ്ഞാറു കാഞ്ഞിക്കാവിലേക്കും അടുത്തത്‌ കിഴക്ക്‌ തുരുത്യാട്ടേക്കും തിരിഞ്ഞ്‌ ഒച്ച വച്ചു..

അനുബന്ധ വ്യവസായങ്ങള്‍ അതിനും മുന്‍പേ മുളച്ചു പൊങ്ങിയിരുന്നു..കാഞ്ഞിരത്തിങ്ങലെ വീടിനു മുന്നില്‍ അന്ധനായ ഹരിദാസേട്ടന്റെ ' ഓട്ടല്‍ ' തലപൊക്കി..സര്‍ക്കസ്‌ കാരന്‍ ഇബ്രാഹിം ഐശ്വര്യമായി പേരുമിട്ടു

" ഹോട്ടല്‍ പെട്ടെന്ന്‌ "

നൊവീനോ ബാറ്ററിയുടെ കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടിയില്‍ വറുത്ത കടലയുമായി ട്രൌസര്‍ കുമാരന്‍മാര്‍ കറങ്ങി നടന്നു. അവര്‍ താളത്തില്‍ പറഞ്ഞു കൊണ്ടേയിരുന്നു..

"കാടലൈ...."

സ്റ്റേജിന്റെ പിന്നില്‍ നിന്നും മൈക്ക്‌ ടെസ്റ്റ്‌ ചെയ്തു കൊണ്ട്‌ തറുവെയ്‌ കുട്ടിക്കാ വെളിച്ചത്തേക്ക്‌ വന്നു.

" മക്കളേ.........യ്‌.."ചൂടിക്കിപ്പുറത്ത്‌ മേല്‍ക്കുമേല്‍ ഇരിക്കുന്ന കുട്ടിപ്പട ആ വിളിക്ക്‌ കാതോര്‍ത്തിരിക്കുകയാണു..

"ഓ.....യ്‌.."

തറുവെയ്‌ കുട്ടി കൂട്ടത്തില്‍ കാരണവരാണു.സര്‍ക്കസ്സിലെ പ്രധാന ജോക്കറും..വിനോദും ഇബ്രാഹിമും സാഹസികന്‍മാരാണു..പിന്നെ പെണ്ണു വേഷക്കാരായ 'ബിന്ദു'വും, ' രാധ'യും. ബിന്ദു തടിച്ച്‌ കൊഴുത്ത്‌ മദാലസ. രാധ കറുത്ത സ്ലിം ബ്യൂട്ടി.ഓരോ ഐറ്റം നമ്പര്‍ ഡാന്‍സിനും ശേഷം മെയ്കകപ്പോടെ ഇവര്‍ ബക്കെറ്റ്‌ പിരിവിനിറങ്ങും.അപ്പോള്‍ രണ്ടിന്റെയും,അഞ്ചിന്റെയും നോട്ടുകള്‍ നീട്ടുന്ന വീരന്‍മാര്‍ ഇരുട്ടില്‍ വച്ച്‌ 'രാധ'യുടെയും,'ബിന്ദു'വിന്റെയും വയറിനും,കൈക്കും പിടിച്ച്‌ ആനന്ദം കണ്ടെത്തും..കാഴ്ച്ചക്കാര്‍ക്കിടയില്‍ നിന്നും ബിന്ദു അപ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ വിളിക്കും.

" തറേയിക്കുട്ടിക്കാ "

ഇബ്രായിക്കയാകും മൈക്കെടുക്കുന്നത്‌.

"ഇക്കാക്ക രണ്ടിനു പോയി മോളെ,ഇഞ്ഞി പറയ്‌ "

"ഇബ്രായിക്കാ.."

" എന്താന്ന്‌..? "

"പന്നിത്താന്‍ കണ്ടി ഉണ്ണിക്കുറുപ്പ്‌ പറയാണു.."

"ഉണ്ണിത്താന്‍ കണ്ടി പന്നിക്കുറുപ്പ്‌..?"

"അല്ല ഇക്ക പന്നിത്താന്‍ കണ്ടി ഉണ്ണിക്കുറുപ്പ്‌ പറയാണു.."

" ഇഞ്ഞി മനിച്ചനെ ടെന്‍ശനടിപ്പിക്കാണ്ട്‌ കാര്യം പറയി കുട്ട്യോ.."

"ഉണ്ണിക്കുറുപ്പ്‌ പറയാണു,ആള്‍ക്കാരെ ഇങ്ങനെ കൊതിപ്പിക്കാതെ രാധ മോളോട്‌ ഡിങ്ക്‌..ഡാങ്ക്‌..ഡീം..കളിക്കാന്‍ പറയീന്നു.."

ഇബ്രായിക്ക ഉഷാറായി.

"മോളേ രാധേ.."

ചുരിദാറിന്റെ ഷാള്‍ മാറിടത്തേക്ക്‌ വലിച്ചിറക്കി രാധ വന്നു."ഇങ്ങി റെഡ്യാണോ മോളേ..?"

" ആ ഇക്കാ.."

"വിനോദേ....യ്‌.."ആ വിളിയുടെ ഒലി അടങ്ങും മുന്‍പ്‌ ലൈറ്റുകള്‍ അണയും..സാരിക്കര്‍ട്ടന്‍ മുഴുവനായി പൊങ്ങുന്നതിനു മുന്‍പേ കോളാമ്പി പാടിത്തുടങ്ങും.." എക്‌ ദോ തീന്‍..ചാര്‍ പാഞ്ച്‌ സാത്താട്ട്‌.."ചുവപ്പും പച്ചയും നീലയും കവറുകല്‍ കൊണ്ടു മൂടിയ ലൈറ്റുകള്‍ മാറി മാറി കത്തി സ്റ്റേജില്‍ വര്‍ണ്ണമഴ പെയ്യും..അവിടെ രാധ ആടിത്തിമര്‍ക്കും..അവളുടെ കാല്‍ച്ചുവട്ടില്‍ ഇപ്പൂത്തി പലകകള്‍ ഞെരിഞ്ഞമരും.വിയര്‍ത്ത്‌ കുളിച്ച്‌ ഇറങ്ങി വരുന്ന രാധ ബക്കെറ്റുമെടുത്ത്‌ പിരിവിനിറങ്ങുമ്പോള്‍ ചൂടിക്കരികില്‍ നിന്നിരുന്ന പിശുക്കന്‍മാരും,കൈയില്‍ ഒന്നുമില്ലാത്ത ഓട്ടക്കീശക്കാരും പിന്നില്‍ ഇരുട്ടിലേക്ക്‌ നീങ്ങും..

സുഖ ശോധന കഴിഞ്ഞ്‌ ബീഡിയും കത്തിച്ച്‌ വരുന്ന തറുവെയ്‌ കുട്ടിക്ക ഇബ്രായിക്കയോട്‌ മൈക്ക്‌ വാങ്ങിയാല്‍ കുട്ടിപ്പട ആര്‍ത്തു വിളിക്കയായ്‌..പാട്ടു കേള്‍ക്കാനാണു..എത്ര കേട്ടാലും മതിയാകാത്ത,ആ പാട്ട്‌ ഇക്ക പാടുമ്പോള്‍ പൈഡ്‌ പെപ്പറിന്റെ കഥയിലെ എലികളെപ്പോലെ കുട്ടികള്‍ ചെവികൂര്‍പ്പിച്ചിരിക്കും..ചുളിവുവീണ കഴുത്തിലെ മുഴ ഇളക്കിക്കൊണ്ട്‌ ആ വയസ്സന്‍ ഉറക്കെ പാടും.

" ഇഞ്ചി പെരുംചീരകം

മഞ്ഞളു കൊത്തമ്പാരി

അമ്മീമ്മലിട്ടിട്ടിട്ട്‌ നീട്ടിയരച്ചോളെ..

പണ്ടോരു വല്യമ്മ

അഞ്ചാറു കോമാങ്ങഅണ്ട്യോടക്ക മീണുങ്ങീട്ട്‌...."

വാ പൊളിച്ചിരുന്നു കേള്‍ക്കുന്ന കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും താളത്തില്‍ തലയാട്ടും..ചെറുതായി മഞ്ഞു വീഴുന്നുണ്ടാകും അപ്പോള്‍..

ഹോട്ടല്‍ 'പെട്ടെന്നില്‍'നിന്നുള്ള 'ആമ്പ്ലേറ്റിന്റെ' സുഗന്ധം മൂക്കിന്റെ പാലത്തെ തകര്‍ത്തു കേറുന്നു..

നീണ്ട സൈക്കിള്‍ യജ്ഞത്തിനു ശേഷം വിശ്രമിക്കുന്ന വിനോദ്‌ അടുത്ത ഐറ്റത്തിനായി എണീക്കുന്നു..നഗ്നമായ നെഞ്ചില്‍ വലിയൊരു കരിങ്കല്‍.അതിനു മുകളില്‍ മറ്റൊരു പാളി കൂടെ.രണ്ടു മിനുട്ട്‌ പ്രാര്‍ത്ഥിച്ച്‌ ഇബ്രായിക്ക ചുറ്റിക എടുക്കുന്നതും പെണ്ണുങ്ങള്‍ കണ്ണു പൊത്തുന്നതും ഒരുമിച്ച്‌..ഒറ്റയടി..പൊട്ടിയില്ല.സൂചി നിലത്തിട്ടാല്‍ കേള്‍ക്കാവുന്ന നിശബ്ദതയെ മുറിച്ച്‌ അടുത്ത അടി കൂടെ..കല്ല്‌ രണ്ടായി പിളര്‍ന്നു.വിനോദ്‌ ഞരങ്ങി.ജെഗ്ഗില്‍ പച്ച വെള്ളവുമായി വന്ന ബിന്ദു വിനോദിനു ബോധം വരുന്ന വരെ അടുത്തിരുന്നു കരയും..

രണ്ടു ദിവസങ്ങള്‍ കൂടുമ്പോള്‍ നാടകം ഉണ്ടാകും.'വെള്ളരിക്കണ്ടത്തിലെ കൊലപാതകം",ഫാത്തിമയുടെ ബാപ്പ ആരു? " 'ഒരു പ്രേമ ലേഖനം '.. തുടങ്ങിയ നാടകങ്ങളെല്ലാം ദിവസവും ഹൌസ്‌ ഫുള്ളായി ഓടി..ആകാംക്ഷയോടെ കാത്തിരിക്കുന്ന ലേലത്തോടെ ആയിരിക്കും എല്ലാ ദിവസത്തെയും പരിപാടി തീരുന്നത്‌.ആരെങ്കിലും സംഭാവന ചെയ്ത കോഴിയോ,ബക്കെറ്റോ ഒക്കെ ആയിരിക്കും ലേല വസ്തു.സ്ഥലത്തെ പ്രമാണിമാര്‍ രണ്ടായി പിരിയും.അഞ്ചു രൂപയില്‍ തുടങ്ങുന്ന ലേലം അഞ്ഞൂറിലെത്തുമ്പോഴേക്കും ആവേശം കൊടുമുടി കയറിയിട്ടിട്ടുണ്ടാകും. വിനോദ്‌ ഒരു ടീമിനടുത്തും,ഇബ്രായിക്ക അടുത്ത ടീമിനടുത്തും നിലയുറപ്പിക്കും.

" എന്താ രാജ രാജ വര്‍മ്മയുടെ പെട്ടിയിലെ പുത്തന്‍ തീര്‍ന്നോ എന്നു ചോദിച്ചു കൊണ്ടു ഉപ്പു കണ്ടം ബ്രദേര്‍സ്‌ അഞ്ഞൂറ്റി ഇരുപത്‌ രൂപ "

തറുവെയ്‌ കുട്ടിക്ക ആര്‍ത്ത്‌ വിളിക്കും-

"അഞ്ഞൂറ്റി ഇരുപത്‌ ഒരു വട്ടം അഞ്ഞൂറ്റി ഇരുപത്‌ ഒന്നര വട്ടം.."

"ഇക്കാക്കാ.."

വിനോദാണു..

"രാജ രാജ വര്‍മ്മയ്ക്ക്‌ ഒരു ദിവസം സിഗററ്റ്‌ വാങ്ങാന്‍ ഉപ്പു കണ്ടം ബ്രദേര്‍സിന്റെ ഒരുകൊല്ലത്തെ വരുമാനം തികയില്ലെന്ന്‌ പറഞ്ഞു കൊണ്ട്‌ രാജ രാജ വര്‍മ്മ അഞ്ഞൂറ്റി മുപ്പത്‌ രൂപ.."

ഒടുവില്‍ അറുന്നൂറിനൊ,എഴുന്നൂറിനോ ലേലം ഉറപ്പിക്കും,ഇരുപത്തു രൂപയുടെ ബക്കറ്റ്‌..

സ്കൂളില്ലാത്ത ദിവസങ്ങളില്‍ പകല്‍ സര്‍ക്കസ്‌ ടെന്റിനകത്ത്‌ പതുങ്ങിക്കയറും. ബിന്ദുവിനെയും,രാധയെയും കാണുകയാണു പ്രധാന ലക്ഷ്യം.അന്നൊരു ദിവസം സുഹ്രിത്തിനോടൊപ്പം ടെന്റിനുള്ളിലേക്ക്‌ ഒച്ചയുണ്ടാക്കാതെ നുഴഞ്ഞു കയറിയപ്പോള്‍ 'ബിന്ദു' ലുങ്കിയും ബനിയനുമിട്ട്‌ ചരിഞ്ഞ്‌ കിടന്ന്‌ മംഗളം വായിക്കുന്നു. തൊട്ടടുത്ത്‌ കിടന്നു വിനോദ്‌ ബിന്ദുവിന്റെ മുലകള്‍ പിടിച്ച്‌ കളിക്കുന്നു..!കൂക്കി വിളിച്ചും കൊണ്ട്‌ ഞങ്ങള്‍ ഓടിപ്പോയി..

അടുത്ത ഇടം തേടി പോകാനാകുമ്പോള്‍ ബിന്ദുവും,രാധയുമെല്ലാം സാരിയും,ചുരിദാറുമൊക്കെ തേടി വീടുകളിലെത്തും.ഒരിക്കല്‍ അച്ഛന്റെ ഗള്‍ഫുകാരന്‍ സുഹ്രിത്ത്‌ അമ്മയ്ക്കു കൊണ്ടു കൊടുത്ത ഓറഞ്ച്‌ സാരി ബിന്ദുവിനു കൊടുത്തിരുന്നു.പിറ്റേന്ന്‌ 'മാലിനിയുടെ തീരങ്ങള്‍' കളിക്കാന്‍ ബിന്ദു ആ സാരി ഇട്ടു.. അമ്മയേക്കാള്‍ സുന്ദരിയാണു ബിന്ദുവെന്ന്‌ തോന്നിപ്പോയി..

ടെന്റ്‌ പൊളിച്ചടുക്കുന്നതും,ട്യൂബ്‌ ലൈറ്റുകള്‍ പൊതിയുന്നതും വേദനയോടെ നോക്കി നില്‍ക്കുന്ന ഞങ്ങളെ നോക്കി തറുവെയ്‌ കുട്ടിക്ക ഒരിക്കല്‍ കൂടെ 'ഇഞ്ചി പെരുംചീരകം' പാടും..പൊടി പറത്തിക്കൊണ്ട്‌ വാടക ജീപ്പ്‌ ദൂരെ മറയുമ്പോള്‍ ദേഹം നിറയെ മുഴകളുണ്ടായിരുന്ന ഭാര്യയുടെ പിന്നില്‍ വണ്ടിയുന്തി ഹരിദാസേട്ടന്‍ വീട്ടിലേക്ക്‌ പോകും..വീണ്ടുമൊരു ഫെബ്രുവരി കൂടെ കഴിയുകയാകും അപ്പോള്‍..

Monday, July 27, 2009

മധു

പി.എസ്‌.സി.പരീക്ഷ കഴിഞ്ഞ്‌ വരും വഴി ഉള്ളിയേരിയില്‍ നിന്ന്‌ ആ ബസ്സില്‍ കയറിപ്പറ്റിയത്‌ നന്നെ ക്ലേശിച്ചിട്ടായിരുന്നു.. തിക്കിത്തിരക്കി പിന്നിലൂടെ കയറാന്‍ ശ്രമിക്കുമ്പോഴാണു 'മുന്നിലത്തെ വാതില്‍ക്കല്‍ നിന്ന 'കിളി'ചിലച്ചത്‌,മുന്നിലൂടെ കയറാന്‍..ഓടിച്ചെന്നു ഡോറില്‍ ചാടിക്കയറി. നിറയെ പെണ്ണുങ്ങള്‍.വിയര്‍പ്പിന്റെ രൂക്ഷമായ മണം..അവര്‍ക്കിടയിലൂടെ അസഹ്യത അഭിനയിച്ചു കാണിച്ചും കൊണ്ട്‌ പിന്നോട്ടു പോകാന്‍ ഒരുങ്ങവേയാണു ഒരു പാളിയ നോട്ടത്തില്‍ ഡ്രൈവറെ കണ്ടത്‌.സത്യത്തില്‍ തരിച്ചു പോയി. മധു..!

പന്ത്രന്ട് കൊല്ലങ്ങള്‍ക്ക്‌ ശേഷമാണു മധുവിനെ കാണുന്നത്‌..എരമംഗലത്തെ യു.പി.സ്കൂളില്‍ ഞാന്‍ അഞ്ചില്‍ ചേരുമ്പോള്‍ മധു ആ ക്ലാസ്സില്‍ രണ്ടാമത്തെ കൊല്ലമായിരുന്നു.ആറില്‍ എന്തോ അത്ഭുതം സംഭവിച്ച്‌ ഞങ്ങള്‍ക്കൊപ്പം മധു ഏഴില്‍ എത്തി.ഏഴില്‍ ദയനീയമായി പരാജയപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ മധുവായിരുന്നു..പരസ്യമായി ആരും അംഗീകരിച്ചിരുന്നില്ലെങ്കിലും പടിപ്പിസ്റ്റുകളായ പെണ്‍ കുട്ടികള്‍ക്ക്‌ വരെ മധുവിന്റെ മുരിക്കിന്‍ പൂവിതള്‍ പോലുള്ള സിന്ദൂരക്കുറിയും,'ബാബുവാന്റണി' സ്റ്റൈലിലുള്ള മുടിയും ഇഷ്ടമായിരുന്നു.

നമ്മുടെ കഥാ നായകന്റെ പ്രധാന ശത്രു സംസ്ക്രിതം പടിപ്പികുന്ന ദാസന്‍ മാഷായിരുന്നു.കാഴ്ച ശക്തി വളരെ കുറച്ചു മാത്രം ഉണ്ടായിരുന്ന മാഷ്‌ മധുവിന്റെ അടുത്തെത്തിയാല്‍ മൂക്കു പിടിച്ച്‌,മുഖം ചുളിച്ച്‌ തന്റെ തലശ്ശേരി ശൈലിയില്‍ മുരളും.."പ്ഫ,അനക്കൊന്നു കുളിച്ചൂടെ പഹയാ,മരം മണത്തിട്ടു വയ്യ.." അതു വാസ്തവമായിരുന്നു.മധുവിനെ അസ്സലായി കവുങ്ങു മണക്കും.അവന്‍ കൂലിക്കു അടക്ക പറിക്കാന്‍ പോകുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണു.അതിന്റെ പേരില്‍ ഇത്തിരി അനുകമ്പയൊക്കെ അവനു അദ്ധ്യാപകരില്‍ നിന്നു കിട്ടിയിരുന്നു.. ദാസന്‍ മാഷ്‌ തന്നെയാണു അവനു വിശേഷപ്പെട്ട മറ്റൊരു പേരു കൂടെ ചാര്‍ത്തി കൊടുത്തത്‌..അടുപ്പിനരികിലെ ജനാല ചില്ലു പോലത്തെ കണ്ണടയിലൂടെ ദാസന്‍ മാഷിനു ഇടക്കിടെ പിന്‍ ബെഞ്ചിലേക്കൊരു നോട്ടമുണ്ട്‌.ആ നിമിഷത്തില്‍ എന്തെങ്കിലും ഒരു ഇളക്കം കണ്ണില്‍ പെട്ടാല്‍ നല്ലൊരളവ്‌ തുപ്പല്‍ തെറിപ്പിച്ചു കൊണ്ട്‌ മാഷ്‌ മുരളും "സ്റ്റാന്റപ്‌..മധു സ്റ്റാന്റപ്‌.."മുന്‍ ബെഞ്ചിന്റെ അറ്റത്തിരിക്കുന്ന ബേബി രസിത കുപ്പായക്കൈ കൊണ്ടു മുഖം തുടക്കുമ്പോള്‍ ഞണ്ടിന്റെ ഇറുക്കു കാലുകള്‍ക്കിടയിലെന്ന പോലെ മാഷിന്റെ വിരലുകള്‍ക്കിടയില്‍ ഞെളി പിരി കൊള്ളുകയാവും മധു..അത്തരമൊരു അവസരത്തില്‍ ദാസന്‍ മാഷ്‌ മധുവിനോടു ചോദിച്ചു.."പറയെടാ നിനക്കാരാ മധുവെന്നു പേരിട്ടത്‌..? പറയ്‌..മലം മമ നാമ:.." അങ്ങനെയൊരു സംഭവമുണ്ടായെങ്കിലുംദാസന്‍ മാഷൊഴികെ അധികമാരും മധുവിനെ മലം എന്നു വിളിച്ചത്‌ കേട്ടിട്ടില്ല..

പതിനൊന്നു മണിയുടെ "മൂത്രെയിക്കാനുള്ള" ബെല്ലിനും,"കഞ്ഞി"ക്കു ശേഷവും തോട്ടിന്‍ വക്കത്തെ നടപ്പാതയിലും കോങ്കോടു കുന്നിന്റെ താഴ്‌വാരത്തെ കൊയ്ത്തു കഴിഞ്ഞ വയലിലും നൂറുകണക്കിനു'ബസ്സു'കളിറങ്ങും..കോപ്പി ബുക്കിന്റെ പേജ്‌ ചതുരത്തില്‍ ചെറുതായി കീറി ബസ്സിന്റെ പേരും,നമ്പറും എഴുതും.പിന്നെ നടുക്ക്‌ പെന്നു കൊണ്ടൊരു ഓട്ടയുണ്ടാക്കി കുപ്പായക്കുടുക്കിന്‍മേല്‍ കോര്‍ത്തിടും.ഇനി മത്സര പാച്ചിലാണു..ആ കാലത്തെ വേഗ രാജാക്കന്‍മാരായ'മണികണ്ട ട്രാവത്സ്‌','പ്രകാശ്‌' തുടങ്ങിയ വണ്ടികളുടെയെല്ലാം'ഉട്മസ്ഥാവകാശം'മധുവിനു മാത്രമായിരുന്നു..!സ്കൂളില്‍ നിന്നും പോന്ന ശേഷം ഒരിക്കല്‍ കൂടെ മധുവിനെ കണ്ടിരുന്നു.കാരാട്ടു പാറയിലെ പണിക്കരുടെ വീട്ടില്‍ വച്ച്‌..