പി.എസ്.സി.പരീക്ഷ കഴിഞ്ഞ് വരും വഴി ഉള്ളിയേരിയില്‍ നിന്ന് ആ ബസ്സില്‍ കയറിപ്പറ്റിയത് നന്നെ ക്ലേശിച്ചിട്ടായിരുന്നു.. തിക്കിത്തിരക്കി പിന്നിലൂടെ കയറാന്‍ ശ്രമിക്കുമ്പോഴാണു 'മുന്നിലത്തെ വാതില്‍ക്കല്‍ നിന്ന 'കിളി'ചിലച്ചത്,മുന്നിലൂടെ കയറാന്‍..ഓടിച്ചെന്നു ഡോറില്‍ ചാടിക്കയറി. നിറയെ പെണ്ണുങ്ങള്‍.വിയര്‍പ്പിന്റെ രൂക്ഷമായ മണം..അവര്‍ക്കിടയിലൂടെ അസഹ്യത അഭിനയിച്ചു കാണിച്ചും കൊണ്ട് പിന്നോട്ടു പോകാന്‍ ഒരുങ്ങവേയാണു ഒരു പാളിയ നോട്ടത്തില്‍ ഡ്രൈവറെ കണ്ടത്.സത്യത്തില്‍ തരിച്ചു പോയി. മധു..!
പന്ത്രന്ട് കൊല്ലങ്ങള്‍ക്ക് ശേഷമാണു മധുവിനെ കാണുന്നത്..എരമംഗലത്തെ യു.പി.സ്കൂളില്‍ ഞാന്‍ അഞ്ചില്‍ ചേരുമ്പോള്‍ മധു ആ ക്ലാസ്സില്‍ രണ്ടാമത്തെ കൊല്ലമായിരുന്നു.ആറില്‍ എന്തോ അത്ഭുതം സംഭവിച്ച് ഞങ്ങള്‍ക്കൊപ്പം മധു ഏഴില്‍ എത്തി.ഏഴില്‍ ദയനീയമായി പരാജയപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ മധുവായിരുന്നു..പരസ്യമായി ആരും അംഗീകരിച്ചിരുന്നില്ലെങ്കിലും പടിപ്പിസ്റ്റുകളായ പെണ്‍ കുട്ടികള്‍ക്ക് വരെ മധുവിന്റെ മുരിക്കിന്‍ പൂവിതള്‍ പോലുള്ള സിന്ദൂരക്കുറിയും,'ബാബുവാന്റണി' സ്റ്റൈലിലുള്ള മുടിയും ഇഷ്ടമായിരുന്നു.
നമ്മുടെ കഥാ നായകന്റെ പ്രധാന ശത്രു സംസ്ക്രിതം പടിപ്പികുന്ന ദാസന്‍ മാഷായിരുന്നു.കാഴ്ച ശക്തി വളരെ കുറച്ചു മാത്രം ഉണ്ടായിരുന്ന മാഷ് മധുവിന്റെ അടുത്തെത്തിയാല്‍ മൂക്കു പിടിച്ച്,മുഖം ചുളിച്ച് തന്റെ തലശ്ശേരി ശൈലിയില്‍ മുരളും.."പ്ഫ,അനക്കൊന്നു കുളിച്ചൂടെ പഹയാ,മരം മണത്തിട്ടു വയ്യ.." അതു വാസ്തവമായിരുന്നു.മധുവിനെ അസ്സലായി കവുങ്ങു മണക്കും.അവന്‍ കൂലിക്കു അടക്ക പറിക്കാന്‍ പോകുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണു.അതിന്റെ പേരില്‍ ഇത്തിരി അനുകമ്പയൊക്കെ അവനു അദ്ധ്യാപകരില്‍ നിന്നു കിട്ടിയിരുന്നു.. ദാസന്‍ മാഷ് തന്നെയാണു അവനു വിശേഷപ്പെട്ട മറ്റൊരു പേരു കൂടെ ചാര്‍ത്തി കൊടുത്തത്..അടുപ്പിനരികിലെ ജനാല ചില്ലു പോലത്തെ കണ്ണടയിലൂടെ ദാസന്‍ മാഷിനു ഇടക്കിടെ പിന്‍ ബെഞ്ചിലേക്കൊരു നോട്ടമുണ്ട്.ആ നിമിഷത്തില്‍ എന്തെങ്കിലും ഒരു ഇളക്കം കണ്ണില്‍ പെട്ടാല്‍ നല്ലൊരളവ് തുപ്പല്‍ തെറിപ്പിച്ചു കൊണ്ട് മാഷ് മുരളും "സ്റ്റാന്റപ്..മധു സ്റ്റാന്റപ്.."മുന്‍ ബെഞ്ചിന്റെ അറ്റത്തിരിക്കുന്ന ബേബി രസിത കുപ്പായക്കൈ കൊണ്ടു മുഖം തുടക്കുമ്പോള്‍ ഞണ്ടിന്റെ ഇറുക്കു കാലുകള്‍ക്കിടയിലെന്ന പോലെ മാഷിന്റെ വിരലുകള്‍ക്കിടയില്‍ ഞെളി പിരി കൊള്ളുകയാവും മധു..അത്തരമൊരു അവസരത്തില്‍ ദാസന്‍ മാഷ് മധുവിനോടു ചോദിച്ചു.."പറയെടാ നിനക്കാരാ മധുവെന്നു പേരിട്ടത്..? പറയ്..മലം മമ നാമ:.." അങ്ങനെയൊരു സംഭവമുണ്ടായെങ്കിലുംദാസന്‍ മാഷൊഴികെ അധികമാരും മധുവിനെ മലം എന്നു വിളിച്ചത് കേട്ടിട്ടില്ല..
പതിനൊന്നു മണിയുടെ "മൂത്രെയിക്കാനുള്ള" ബെല്ലിനും,"കഞ്ഞി"ക്കു ശേഷവും തോട്ടിന്‍ വക്കത്തെ നടപ്പാതയിലും കോങ്കോടു കുന്നിന്റെ താഴ്‌വാരത്തെ കൊയ്ത്തു കഴിഞ്ഞ വയലിലും നൂറുകണക്കിനു'ബസ്സു'കളിറങ്ങും..കോപ്പി ബുക്കിന്റെ പേജ് ചതുരത്തില്‍ ചെറുതായി കീറി ബസ്സിന്റെ പേരും,നമ്പറും എഴുതും.പിന്നെ നടുക്ക് പെന്നു കൊണ്ടൊരു ഓട്ടയുണ്ടാക്കി കുപ്പായക്കുടുക്കിന്‍മേല്‍ കോര്‍ത്തിടും.ഇനി മത്സര പാച്ചിലാണു..ആ കാലത്തെ വേഗ രാജാക്കന്‍മാരായ'മണികണ്ട ട്രാവത്സ്','പ്രകാശ്' തുടങ്ങിയ വണ്ടികളുടെയെല്ലാം'ഉട്മസ്ഥാവകാശം'മധുവിനു മാത്രമായിരുന്നു..!സ്കൂളില്‍ നിന്നും പോന്ന ശേഷം ഒരിക്കല്‍ കൂടെ മധുവിനെ കണ്ടിരുന്നു.കാരാട്ടു പാറയിലെ പണിക്കരുടെ വീട്ടില്‍ വച്ച്..