ദൈവത്തെ മാര്‍ക്കറ്റ് ചെയ്തും, അമ്പലങ്ങളെ കച്ചവട സ്ഥാപനങ്ങള്‍ ആക്കിയും ദൈവ പിതാക്കന്മാരും ദൈവപുത്രന്മാരും തടിച്ചു കൊഴുതുകൊണ്ടിരിന്നപ്പോഴും ഊണും ഉറക്കവും വെടിഞ്ഞു ദൈവത്തെ പകര്‍ന്നാടിയും ഉപാസിച്ചും ജീവിച്ച ഒരു വിഭാഗം മെലിഞ്ഞു മെലിഞ്ഞു ഇല്ലാതായിപ്പോയി..!
പറയാനുള്ളത് കുട്ടികൃഷ്ണൻ ദൈവത്തെ കുറിച്ചാകുന്നു.
ദൈവം ആളായതോ ആള്‍ ദൈവമായതോ അല്ല. മറിച്ചു ദൈവത്തിനും നാട്ടുകാര്‍ക്കുമിടയില്‍ ഒരു പാലം പോലെ കുട്ടികൃഷ്ണൻ ദൈവം കാലം കഴിച്ചു..ആണ്ടോടാണ്ട് വ്രത സഹിതം സുഖിപ്പിച്ചിരുന്ന മുരുകനും മുത്തപ്പനും കനിഞ്ഞു നല്‍കിയ സകല കഷ്ടപ്പാടുകളുടെയും മുഖത്ത് കാറിത്തുപ്പി ഒടുവില്‍ ഈ ലോകം വിട്ടു പോവുകയും ചെയ്തു.
നാരങ്ങാട്ടെയും താനിക്കാവിലെയും വാഴത്തോപ്പുകളില്‍ മാന്‍ കൊമ്പിന്റെ പിടിയുള്ള പിച്ചാത്തിയുമായി കുട്ടികൃഷ്‌ണേട്ട്ൻ നിത്യക്കാഴ്ചയായിരുന്നു..മുറിച്ചിട്ട വാഴയിലകളില്‍ നാക്കിലയും നടുവിലയും വേര്‍തിരിച്ചു ഭംഗിയില്‍ വാഴനാര് കൊണ്ട് കെട്ടിവച്ചു ട്രൌസറിന്റെ കീശയില്‍ നിന്ന് കടും കാപ്പി നിറമുള്ള ചുരുട്ട് എടുത്തു ചുണ്ടില്‍ വച്ച് തീ പകരും. രണ്ടാമത്തെയോ മൂന്നാമത്തെയോ കവിള്‍ പുകയെടുത്താല്‍ എഴുന്നേറ്റ് ഇലക്കെട്ടുമെടുത്ത് തലയില്‍ വച്ച് ഒരു നടത്തമാണ് പനമ്പിൻമുകൾ അങ്ങാടിയിലേക്ക്..അമ്മദിക്കയുടെയോ സുലൈമാനിക്കയുടെയോ ഹോട്ടലാണ് ലക്‌ഷ്യം. അത് കുട്ടികൃഷ്‌ണേട്ടന്റെ പകല്‍ ജീവിതം.
പക്ഷെ ഓര്‍മ്മചിത്രങ്ങളില്‍ ആദ്യം തെളിയുന്നത് സ്കൂള്‍ വിട്ടു വരുന്ന നേരത്ത് എന്റെ വീടിന്റെ കോലായില്‍ ഇരുന്നു കവുങ്ങിന്‍ തടി ചീന്തി പന്തം കെട്ടാനുള്ള കോലുകള്‍ ചെത്തിയുണ്ടാക്കുന്ന കുട്ടികൃഷ്‌ണേട്ടൻ ആണ്..ചിരിക്കുകയില്ല. മുഖത്തെപ്പോഴും സ്ഥായിയായ ഒരു ഭാവമാണ്..അടക്കത്തോടെ ഭക്തി നിര്‍ഭരമായനിശബ്ദതയോടെ വല്യമ്മ ' ദൈവത്തിനു കൊടുക്കാന്‍' ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം കുട്ടികൃഷ്‌ണേട്ടന്റെ അടുത്ത് കൊണ്ട് വയ്ക്കുന്നുണ്ടാകും..
എന്തെങ്കിലും പോരായ്ക വന്നാല്‍നടുക്കത്തെ അകത്തേക്ക് നോക്കി ' ചിരുതെയ് അമ്മെ ' എന്ന് പതിഞ്ഞ ശബ്ദത്തില്‍ വിളിക്കും. അടുത്ത നിമിഷം ഉമ്മറപ്പടിക്കല്‍ വല്യമ്മ പ്രത്യക്ഷപ്പെടുകയും ചെയ്യും. പന്തതിനുള്ള തുണി, എണ്ണ, വാഴയിലകള്‍ (പൂജയ്ക്ക് നക്ഷത്ര ചിഹ്നങ്ങള്‍ ഉണ്ടാക്കാനും, ദൈവത്തിനുള്ള നിവേദ്യമായ പുഴുക്ക് മൂടി വയ്ക്കാനും ) നിലവിളക്ക്, ചന്ദന മുട്ടിയും അത് അരക്കാനുള്ള ഓട്ടിന്‍ കഷണവും, മുത്തപ്പന് നേദിക്കാനുള്ള കള്ളും..അങ്ങനെ ഒരു കൂട്ടം..
നേരം നല്ലോണം ഇരുട്ടുന്നതോടെ ക്രിയകള്‍ ആരംഭിക്കും. ചമ്രം പടിഞ്ഞിരുന്ന് കണ്ണടച്ച് മന്ത്രങ്ങള്‍ ഉരുവിടുന്ന കുട്ടികൃഷ്‌ണേട്ടൻ നിരന്തരം ചലിച്ചുകൊണ്ടേ ഇരിക്കും..വാഴ ഇലകള്‍ കീറി നക്ഷത്ര ചിഹ്നങ്ങള്‍ ഉണ്ടാക്കി അതിന്മേല്‍ തിരികള്‍ കത്തിച്ചു വയ്ക്കുന്നു..പിന്നെ ഇലയില്‍ വിളമ്പി പലകയ്ക്ക് മുകളില്‍ വച്ചിട്ടുള്ള പുഴുക്കിനും അവല്‍മലരാദികള്‍ക്കും മേലെ ഓരോ ഇലകള്‍ കമഴ്ത്തി അതിനു മേലെയും തിരികള്‍ കത്തിച്ചു വയ്ക്കും. ഓട്ടുകിണ്ടി ചരിച്ചു വെള്ളം നല്‍കും. തുളസിയുടെയും ചന്ദനതിരിയുടെയും എല്ലാം ഗന്ധം പരന്നുകൊണ്ടേയിരിക്കും. ഒടുവില്‍ നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള പന്തങ്ങള്‍ എടുത്തു എണ്ണയൊഴിച്ച് തീ പകരും. അത് ഇരുകൈകള്‍ കൊണ്ടും ചേര്‍ത്തുപിടിച്ചു കണ്ണുകള്‍ അടച്ചു മന്ത്രങ്ങള്‍ ഉരുവിടും. പിന്നെ പതിയെ കണ്ണുകള്‍ തുറന്നു ആളിക്കത്തുന്ന പന്തങ്ങള്‍ മുന്നോട്ടു നീട്ടും..ആദ്യം വല്യമ്മയും തുടര്‍ന്ന് മറ്റെല്ലാവരും വന്നു രണ്ടു കൈകളാലും അഗ്നിയെ ആവാഹിച്ചു നെഞ്ചിലും മുഖത്തും വയ്ക്കുന്നു..അത് കഴിയുന്നതോടെ പന്തങ്ങള്‍ കുട്ടികൃഷ്‌ണേട്ടൻ നേരത്തെ മുറിച്ചു വച്ചിരുന്ന വാഴക്കൈകളില്‍ കുത്തിവയ്ക്കും..ചെറിയ വാഴക്കൈകള്‍ പലപ്പോഴും പന്തത്തിന്റെ ഭാരം താങ്ങാന്‍ കഴിയാതെ മറിഞ്ഞു വീഴും. എങ്കിലും വിദഗ്ദമായി കുട്ടികൃഷ്‌ണേട്ടൻ അതിനെ ഉറപ്പിച്ചു നിര്‍ത്തും..തറ്റുടുത്ത മുണ്ട് അഴിച്ചു നേരെ ആക്കി കൈവിരലുകള്‍ ഞൊടിച്ചു, പരസ്പരം ഉഴിഞ്ഞു അല്‍പ്പം നിന്ന ശേഷം വല്യമ്മയെ നോക്കും..സിഗ്നല്‍ കാത്തിരിക്കുക ആയിരുന്ന വല്യമ്മ മുടിയൊക്കെ വാരിക്കെട്ടി അടുക്കളയിലേക്കു നീങ്ങും..അല്പ്പ സമയം വിശ്രമിച്ച ശേഷം കൈകഴുകി വന്നിരിക്കുന്ന കുട്ടികൃഷ്‌ണേട്ടന്റെ ഒപ്പം എല്ലാരും പുഴുക്കും, അവിലും, തേങ്ങയും എല്ലാം കഴിക്കും..മുത്തപ്പന് നിവേദിച്ച കള്ളു എവിടെ പോയെന്നു കൌതുകമായിരുന്നു..( പിന്നീടൊരിക്കല്‍ ഉത്തരം കിട്ടി. മുത്തപ്പനും കുട്ടികൃഷ്‌ണേട്ടനും കൂടി അടിക്കുന്നു., ആരും അത്ഭുതപ്പെടേണ്ട പറശ്ശിനിക്കടവ് മുത്തപ്പന്‍ അല്ല. എന്റെ അച്ഛന്റെ ജ്യേഷ്ടന്‍ ആണ് ).
ഇടവഴികളിലും , വാഴതോട്ടങ്ങളിലും . നെരതിന്മേലും ( പ്രായം ചെന്നവര്‍ പറമ്പിന്‍ മുകള്‍ അങ്ങാടിയെ 'നിരത്ത്' എന്ന് വിളിച്ചുപോന്നു..പറമ്പിന്‍ മുകളില്‍ പോകുക എന്നതിന് പകരം അവര്‍ കൂളായി 'നെരത്തിന്മേല്‍ പോക്വാ.' എന്ന് പറഞ്ഞു ) വയല്‍ വരമ്പതുമെല്ലാം കുട്ടികൃഷ്‌ണേട്ടനെ കാണാറുണ്ട്.പതിവ് പോലെ തീക്ഷ്ണമായ ഒരു നോട്ടം പിന്നെ ഒരു മൂളല്‍..കഴിഞ്ഞു. . അത്ര മാത്രം.
നാരങ്ങാട് സ്കൂളിലേക്ക് പോകും വഴി തോട്ടിന്‍ വക്കത്തെ പ്രേമേട്ടന്റെ പീടിക യുടെ വരാന്തയിലെ കഴുക്കോലില്‍ തൂങ്ങിയാണ് കുട്ടികൃഷ്‌ണേട്ടന്റെ മോനും മോന്റെ ഭാര്യയും ജീവനൊടുക്കിയത്..പറക്കമുറ്റാത്ത ഒരു കുഞ്ഞു അവിടെ കിടപ്പുണ്ടായിരുന്നു..അവളെ കുട്ടികൃഷ്‌ണേട്ടൻ വളര്‍ത്തി. തരമംഗലം സ്കൂളില്‍ ഏഴാം ക്ലാസ്സില്‍ അവളെന്റെ നല്ല കൂട്ടുകാരി ആയിരുന്നു.മറവിയെ ആട്ടിയോടിക്കുന്ന ഒരു ചിത്രമായി കുട്ടികൃഷ്‌ണേട്ട്ൻ ഇപ്പോഴും മനസ്സില്‍.
കുട്ടികൃഷ്ണൻ ദൈവം..
പറയാനുള്ളത് കുട്ടികൃഷ്ണൻ ദൈവത്തെ കുറിച്ചാകുന്നു.
ദൈവം ആളായതോ ആള്‍ ദൈവമായതോ അല്ല. മറിച്ചു ദൈവത്തിനും നാട്ടുകാര്‍ക്കുമിടയില്‍ ഒരു പാലം പോലെ കുട്ടികൃഷ്ണൻ ദൈവം കാലം കഴിച്ചു..ആണ്ടോടാണ്ട് വ്രത സഹിതം സുഖിപ്പിച്ചിരുന്ന മുരുകനും മുത്തപ്പനും കനിഞ്ഞു നല്‍കിയ സകല കഷ്ടപ്പാടുകളുടെയും മുഖത്ത് കാറിത്തുപ്പി ഒടുവില്‍ ഈ ലോകം വിട്ടു പോവുകയും ചെയ്തു.
നാരങ്ങാട്ടെയും താനിക്കാവിലെയും വാഴത്തോപ്പുകളില്‍ മാന്‍ കൊമ്പിന്റെ പിടിയുള്ള പിച്ചാത്തിയുമായി കുട്ടികൃഷ്‌ണേട്ട്ൻ നിത്യക്കാഴ്ചയായിരുന്നു..മുറിച്ചിട്ട വാഴയിലകളില്‍ നാക്കിലയും നടുവിലയും വേര്‍തിരിച്ചു ഭംഗിയില്‍ വാഴനാര് കൊണ്ട് കെട്ടിവച്ചു ട്രൌസറിന്റെ കീശയില്‍ നിന്ന് കടും കാപ്പി നിറമുള്ള ചുരുട്ട് എടുത്തു ചുണ്ടില്‍ വച്ച് തീ പകരും. രണ്ടാമത്തെയോ മൂന്നാമത്തെയോ കവിള്‍ പുകയെടുത്താല്‍ എഴുന്നേറ്റ് ഇലക്കെട്ടുമെടുത്ത് തലയില്‍ വച്ച് ഒരു നടത്തമാണ് പനമ്പിൻമുകൾ അങ്ങാടിയിലേക്ക്..അമ്മദിക്കയുടെയോ സുലൈമാനിക്കയുടെയോ ഹോട്ടലാണ് ലക്‌ഷ്യം. അത് കുട്ടികൃഷ്‌ണേട്ടന്റെ പകല്‍ ജീവിതം.
പക്ഷെ ഓര്‍മ്മചിത്രങ്ങളില്‍ ആദ്യം തെളിയുന്നത് സ്കൂള്‍ വിട്ടു വരുന്ന നേരത്ത് എന്റെ വീടിന്റെ കോലായില്‍ ഇരുന്നു കവുങ്ങിന്‍ തടി ചീന്തി പന്തം കെട്ടാനുള്ള കോലുകള്‍ ചെത്തിയുണ്ടാക്കുന്ന കുട്ടികൃഷ്‌ണേട്ടൻ ആണ്..ചിരിക്കുകയില്ല. മുഖത്തെപ്പോഴും സ്ഥായിയായ ഒരു ഭാവമാണ്..അടക്കത്തോടെ ഭക്തി നിര്‍ഭരമായനിശബ്ദതയോടെ വല്യമ്മ ' ദൈവത്തിനു കൊടുക്കാന്‍' ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം കുട്ടികൃഷ്‌ണേട്ടന്റെ അടുത്ത് കൊണ്ട് വയ്ക്കുന്നുണ്ടാകും..
എന്തെങ്കിലും പോരായ്ക വന്നാല്‍നടുക്കത്തെ അകത്തേക്ക് നോക്കി ' ചിരുതെയ് അമ്മെ ' എന്ന് പതിഞ്ഞ ശബ്ദത്തില്‍ വിളിക്കും. അടുത്ത നിമിഷം ഉമ്മറപ്പടിക്കല്‍ വല്യമ്മ പ്രത്യക്ഷപ്പെടുകയും ചെയ്യും. പന്തതിനുള്ള തുണി, എണ്ണ, വാഴയിലകള്‍ (പൂജയ്ക്ക് നക്ഷത്ര ചിഹ്നങ്ങള്‍ ഉണ്ടാക്കാനും, ദൈവത്തിനുള്ള നിവേദ്യമായ പുഴുക്ക് മൂടി വയ്ക്കാനും ) നിലവിളക്ക്, ചന്ദന മുട്ടിയും അത് അരക്കാനുള്ള ഓട്ടിന്‍ കഷണവും, മുത്തപ്പന് നേദിക്കാനുള്ള കള്ളും..അങ്ങനെ ഒരു കൂട്ടം..
നേരം നല്ലോണം ഇരുട്ടുന്നതോടെ ക്രിയകള്‍ ആരംഭിക്കും. ചമ്രം പടിഞ്ഞിരുന്ന് കണ്ണടച്ച് മന്ത്രങ്ങള്‍ ഉരുവിടുന്ന കുട്ടികൃഷ്‌ണേട്ടൻ നിരന്തരം ചലിച്ചുകൊണ്ടേ ഇരിക്കും..വാഴ ഇലകള്‍ കീറി നക്ഷത്ര ചിഹ്നങ്ങള്‍ ഉണ്ടാക്കി അതിന്മേല്‍ തിരികള്‍ കത്തിച്ചു വയ്ക്കുന്നു..പിന്നെ ഇലയില്‍ വിളമ്പി പലകയ്ക്ക് മുകളില്‍ വച്ചിട്ടുള്ള പുഴുക്കിനും അവല്‍മലരാദികള്‍ക്കും മേലെ ഓരോ ഇലകള്‍ കമഴ്ത്തി അതിനു മേലെയും തിരികള്‍ കത്തിച്ചു വയ്ക്കും. ഓട്ടുകിണ്ടി ചരിച്ചു വെള്ളം നല്‍കും. തുളസിയുടെയും ചന്ദനതിരിയുടെയും എല്ലാം ഗന്ധം പരന്നുകൊണ്ടേയിരിക്കും. ഒടുവില്‍ നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള പന്തങ്ങള്‍ എടുത്തു എണ്ണയൊഴിച്ച് തീ പകരും. അത് ഇരുകൈകള്‍ കൊണ്ടും ചേര്‍ത്തുപിടിച്ചു കണ്ണുകള്‍ അടച്ചു മന്ത്രങ്ങള്‍ ഉരുവിടും. പിന്നെ പതിയെ കണ്ണുകള്‍ തുറന്നു ആളിക്കത്തുന്ന പന്തങ്ങള്‍ മുന്നോട്ടു നീട്ടും..ആദ്യം വല്യമ്മയും തുടര്‍ന്ന് മറ്റെല്ലാവരും വന്നു രണ്ടു കൈകളാലും അഗ്നിയെ ആവാഹിച്ചു നെഞ്ചിലും മുഖത്തും വയ്ക്കുന്നു..അത് കഴിയുന്നതോടെ പന്തങ്ങള്‍ കുട്ടികൃഷ്‌ണേട്ടൻ നേരത്തെ മുറിച്ചു വച്ചിരുന്ന വാഴക്കൈകളില്‍ കുത്തിവയ്ക്കും..ചെറിയ വാഴക്കൈകള്‍ പലപ്പോഴും പന്തത്തിന്റെ ഭാരം താങ്ങാന്‍ കഴിയാതെ മറിഞ്ഞു വീഴും. എങ്കിലും വിദഗ്ദമായി കുട്ടികൃഷ്‌ണേട്ടൻ അതിനെ ഉറപ്പിച്ചു നിര്‍ത്തും..തറ്റുടുത്ത മുണ്ട് അഴിച്ചു നേരെ ആക്കി കൈവിരലുകള്‍ ഞൊടിച്ചു, പരസ്പരം ഉഴിഞ്ഞു അല്‍പ്പം നിന്ന ശേഷം വല്യമ്മയെ നോക്കും..സിഗ്നല്‍ കാത്തിരിക്കുക ആയിരുന്ന വല്യമ്മ മുടിയൊക്കെ വാരിക്കെട്ടി അടുക്കളയിലേക്കു നീങ്ങും..അല്പ്പ സമയം വിശ്രമിച്ച ശേഷം കൈകഴുകി വന്നിരിക്കുന്ന കുട്ടികൃഷ്‌ണേട്ടന്റെ ഒപ്പം എല്ലാരും പുഴുക്കും, അവിലും, തേങ്ങയും എല്ലാം കഴിക്കും..മുത്തപ്പന് നിവേദിച്ച കള്ളു എവിടെ പോയെന്നു കൌതുകമായിരുന്നു..( പിന്നീടൊരിക്കല്‍ ഉത്തരം കിട്ടി. മുത്തപ്പനും കുട്ടികൃഷ്‌ണേട്ടനും കൂടി അടിക്കുന്നു., ആരും അത്ഭുതപ്പെടേണ്ട പറശ്ശിനിക്കടവ് മുത്തപ്പന്‍ അല്ല. എന്റെ അച്ഛന്റെ ജ്യേഷ്ടന്‍ ആണ് ).
ഇടവഴികളിലും , വാഴതോട്ടങ്ങളിലും . നെരതിന്മേലും ( പ്രായം ചെന്നവര്‍ പറമ്പിന്‍ മുകള്‍ അങ്ങാടിയെ 'നിരത്ത്' എന്ന് വിളിച്ചുപോന്നു..പറമ്പിന്‍ മുകളില്‍ പോകുക എന്നതിന് പകരം അവര്‍ കൂളായി 'നെരത്തിന്മേല്‍ പോക്വാ.' എന്ന് പറഞ്ഞു ) വയല്‍ വരമ്പതുമെല്ലാം കുട്ടികൃഷ്‌ണേട്ടനെ കാണാറുണ്ട്.പതിവ് പോലെ തീക്ഷ്ണമായ ഒരു നോട്ടം പിന്നെ ഒരു മൂളല്‍..കഴിഞ്ഞു. . അത്ര മാത്രം.
നാരങ്ങാട് സ്കൂളിലേക്ക് പോകും വഴി തോട്ടിന്‍ വക്കത്തെ പ്രേമേട്ടന്റെ പീടിക യുടെ വരാന്തയിലെ കഴുക്കോലില്‍ തൂങ്ങിയാണ് കുട്ടികൃഷ്‌ണേട്ടന്റെ മോനും മോന്റെ ഭാര്യയും ജീവനൊടുക്കിയത്..പറക്കമുറ്റാത്ത ഒരു കുഞ്ഞു അവിടെ കിടപ്പുണ്ടായിരുന്നു..അവളെ കുട്ടികൃഷ്‌ണേട്ടൻ വളര്‍ത്തി. തരമംഗലം സ്കൂളില്‍ ഏഴാം ക്ലാസ്സില്‍ അവളെന്റെ നല്ല കൂട്ടുകാരി ആയിരുന്നു.മറവിയെ ആട്ടിയോടിക്കുന്ന ഒരു ചിത്രമായി കുട്ടികൃഷ്‌ണേട്ട്ൻ ഇപ്പോഴും മനസ്സില്‍.
കുട്ടികൃഷ്ണൻ ദൈവം..