Wednesday, July 11, 2012

റെഡ്‌ സ്പോട്സ്

ജീവിതം എന്നും കുറെ ചുവന്ന അടയാളങ്ങളാല്‍ സമൃദ്ധം ആയിരുന്നു.
പെറുക്കി അടുക്കി വച്ചപ്പോള്‍ നെഞ്ചു ചോര്‍ന്നു കുറെ ചുവന്ന മഷി ഒലിച്ചുപോയി..
അതില്‍ കുറെ വേദനകളും കുറച്ചേറെ ചിരികളും ഉണ്ടായിരുന്നു. ചിരികളെ എടുത്തോളുക അവ എല്ലാവര്ക്കും അവകാശപ്പെട്ടത് ആകുന്നു. വേദനകള്‍ കൊണ്ട് പോകരുത് അവ ശാപമോക്ഷങ്ങള്‍ക്ക് അതീതര്‍ ആണ്.ഇവിടെ ഇരിക്കട്ടെ..

വീട്ടില്‍ നിന്ന് അഞ്ചു മിനുറ്റ് നടക്കാന്‍ ഉള്ള ദൂരമേ ഉള്ളു കാഞ്ഞിക്കാവിലെ രാമന്‍ പുഴ ഓരത്തേക്ക്.
അവിടെ ആണ് ശ്രീദേവിയുടെ വീട്. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എങ്ങാനും ആണ് അവളെ അവസാനമായി കണ്ടത്.ഉരുണ്ട കണ്ണുകളും ചുരുണ്ട മുടിയും ഉള്ള ശ്രീദേവി. കല്യാണം ഒക്കെ കഴിഞ്ഞു പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു. നല്ല കൂട്ടുകാരായി. ചെറിയ ചെറിയ ആനക്കാര്യങ്ങള്‍ പറയവേ അവള്‍ ഒരു കഥ പറഞ്ഞു തന്നു, തിരിച്ചു പോകാന്‍ അവള്‍ എന്നും വെമ്പല്‍ കൊള്ളുന്ന ബാല്യത്തിലെ ഏതോ ഒരു ദിവസം..ഒരു ചുവന്ന അടയാളത്തിന്റെ കഥ !

കൌമാരക്കാരികള്‍ ആയ പെണ്‍കുട്ടികള്‍ക്ക് എപ്പോഴും എന്തെങ്കിലും ഭീകര രഹസ്യങ്ങളും മാരകമായ പ്രത്യേകതകളും കാണുമല്ലോ :) അതില്‍ ഒന്നാണ് ആര്‍ത്തവവും അനുബന്ധ ബദ്ധപ്പാടുകളും.മാസ മുറ ആകുന്ന ദിവസങ്ങളില്‍ ഒന്നും രാത്രിയില്‍ നേരാം വണ്ണം പഠിക്കാനോ ഹോം വര്‍ക്ക്‌ ചെയ്യാനോ ചിലര്‍ക്ക് കഴിയാറില്ല. ഇവര്‍ രാവിലെ ക്ലാസില്‍ വരുമ്പോള്‍ ഉള്ളം കൈയില്‍ ഒരു ചുവന്ന പൊട്ടു വരച്ചു വരും.
ടീച്ചര്‍ ചോദ്യം ചോദിക്കുമ്പോള്‍ പതുക്കെ ആരുമാരും ശ്രദ്ധിക്കാതെ കൈ വിടര്‍ത്തി ചുവന്ന പൊട്ടു കാണിച്ചു കൊടുക്കും.അതോടെ ടീച്ചര്‍ അവളോട്‌ ഇരുന്നോളാന്‍ പറയും. അടുത്ത ആളിനോട് ചോദ്യം ചോദിക്കും.
ഈ പരിപാടി അനര്‍ഗനിര്‍ഗളം തുടര്‍ന്ന് കൊണ്ടിരിക്കെ ക്ലാസിലെ കാന്താരി ആയ ഒരു ചെറുക്കന്‍ ഇത് കണ്ടു പിടിച്ചു !
ടീച്ചര്‍ ചോദ്യം ചോദിക്കുന്നു, പെണ്‍കുട്ടി കൈയിലെ ചുവന്ന പൊട്ടു കാണിക്കുന്നു , ടീച്ചര്‍ ഇരുന്നോലാന്‍ പറയുന്നു ! ആഹഹ ..
പിറ്റേന്ന് ചോദ്യം ഇവന്റെ മുന്നിലും എത്തി.
ഒരു നിമിഷം പാഴാക്കാതെ അവന്‍ പതുക്കെ ഉള്ളം കൈ വിടര്‍ത്തി രാവിലെ വരച്ചു വച്ച ചുവപ്പ് അടയാളം കാണിച്ചു കൊടുത്തു. എന്നിട്ട് ഇളിച്ചു നിന്നു.
പിന്നീട് സംഭവിച്ചത് ഒന്നും പ്രതീക്ഷിച്ചത് ആയിരുന്നില്ല. ടീച്ചര്‍ ഈ വിദ്വാനെയും കൂട്ടി ഓഫീസ്‌ റൂമിലേക്ക്‌ പോയി.തിരിച്ചു വരുമ്പോള്‍ രണ്ടു കൈയിലും ചുവപ്പ് വൃത്തത്തിനു പകരം നീളത്തില്‍ തിണര്‍ത്ത ' റെഡ്‌ ലൈന്‍സ്‌ ' ഉണ്ടായിരുന്നു അത്രേ !
                                                         
                                                                  *******


പ്രബി ഒരു പ്രത്യേക സ്വഭാവക്കാരന്‍ ആയിരുന്നു. മൂക്കത്ത് ദേഷ്യം.
വിശാലമായ ഞങ്ങളുടെ കോളജിലെ കാക്കതൊള്ളായിരം ഡിപ്പാര്‍ട്മേന്റുകളില്‍ പ്രബിയുടെ ' അപ്ളി ' കിട്ടിയ ഒരു കുട്ടിയെന്കിലും അക്കാലത്ത് ഉണ്ടായിരുന്നു. !
ഒന്ന് പോലും ലക്ഷ്യം കണ്ടില്ലെങ്കിലും അവന്‍ വളരെ അച്ചടക്കത്തോടെ , അര്‍പ്പണ ബോധത്തോടെ ' അപ്ളികള്‍ ' കൊടുത്തു കൊണ്ടേ ഇരുന്നു.
കോളജിലെ സ്റ്റോര്‍ കീപ്പറെ ഒരിക്കല്‍ തന്തയ്ക്കു വിളിച്ചതിനു പ്രിന്സിയുടെ അറസ്റ്റ്‌ വാറണ്ട് കിട്ടിയ വീരന്‍ കൂടെ ആകുന്നു ടിയാന്‍ .
ഞങ്ങളുടെ രാജസ്ഥാന്‍ ടൂറിനിടെ കൂട്ടത്തിലെ സ്മാര്‍ട്ട് ഏന്‍ഡ് സ്പോര്‍ട്സ്‌ ബോയിയെ കുണ്ടന്‍ അടിച്ചു ഞങ്ങളെ എല്ലാം ഷോക്ക്‌ അടിപ്പിച്ച ആളും ഈ പ്രബി തന്നെ !
പ്രബി ഒരിക്കല്‍ ലാബില്‍ വളഞ്ഞു കുത്തി ഇരുന്നു തവളയുടെ നെര്‍വും കിര്‍വും ഒക്കെ ഊരി എണീറ്റ്‌ പോകവേ അവന്റെ മുണ്ടിന്റെ പിന്നില്‍ ഒരു ചുവന്ന പൊട്ടു കണ്ടു. വലിയ ശരീരവും താങ്ങി നടന്നു നീങ്ങവേ കാണെക്കാണെ ആ പൊട്ടു വലുതായി വന്നു. പിന്നീട് അറിഞ്ഞു പൈല്‍സ്‌ ആയിരുന്നു എന്ന്. അതിനു ശേഷം ഒരിക്കലും ചെറിയ കാര്യങ്ങള്‍ക്ക് പോലും പൊട്ടിത്തെറിക്കുമ്പോള്‍ അവനോടു ദേഷ്യം തോന്നിയില്ല.

                                                                   *******


എട്ടാം ക്ലാസ്സില്‍ ഒരു അത്ഭുതം പോലെ ആണ് മലയാളത്തിന്റെ പുതിയ മാഷ്‌ വന്നു കയറിയത്., പിന്നീട് ഞങ്ങളുടെ എല്ലാം ഏറെ പ്രിയപ്പെട്ട മാഷ്‌ ആയി മാറിയ കിടാവ്‌ മാഷ്‌. ...,.
കുറുംപൊയിലിലെക്ക് പോകും വഴി സ്കൂള്‍ മുറ്റം വരെ വന്നിരുന്ന തേജസ് ബസ്സില്‍ പനായി സ്റ്റോപ്പില്‍ നിന്നും കയറുന്ന കിടാവ് മാഷ്‌ തല മുകളില്‍ തട്ടാതിരിക്കാന്‍ കൂനി കൂടി ബാഗും പിടിച്ചു നിന്നു. അത്രയ്ക്കായിരുന്നു മാഷിന്റെ ഉയരം ! ഞങ്ങള്‍ ആരെങ്കിലും എണീറ്റ്‌ സീറ്റ്‌ നല്‍കിയാല്‍ മാഷ്‌ സ്നേഹപൂര്‍വ്വം നിരസിക്കും .
കൊക്കല്ലൂര്‍ സ്കൂളില്‍ നിന്നു സ്ഥലം മാറ്റം കിട്ടി വന്നതാണ് മാഷ്‌. . , കൂടെ അവിടെ പ്രചരിച്ചിരുന്ന ഇരട്ടപ്പേരും  സ്കൂളിന്റെ പടികയറി വന്നു . " എട്ടടി വീരന്‍ " !
വന്ന പാടെ തുടങ്ങി ' പീഡനം '
കോപ്പി എഴുതാത്ത ആളുകള്‍ക്ക് പണി കിട്ടും !
അടുത്ത് വിളിച്ചു ഞണ്ട് ഇറുക്കുന്ന മാതിരി ഒരു പിടുത്തം. പിന്നെ ചുവന്ന ഫൌണ്ടെന്‍ പേന കൊണ്ട് നെറ്റിയില്‍ ഒരു പൊട്ടും തൊടുവിക്കും ! ഇതൊരു ചതി ആകുന്നു. എന്തെന്നാല്‍ ചുവന്ന ' പൊട്ടന്മാരെ ' മറ്റു കുട്ടികള്‍ക്കും മാഷന്മാര്‍ക്കും , മാഷികള്‍ക്കും ( മാഷി പ്രയോഗത്തിന് കടപ്പാട് : അക്ബര്‍ കക്കട്ടില്‍ ) കണ്ടാല്‍ വേഗം മനസ്സിലാകും. ഇവന്‍ കോപ്പി എഴുതാത്ത മടിയന്‍ !
എന്തായാലും നാള്‍ക്കു നാള്‍ ' ചുവന്ന പൊട്ടന്മാര്‍ ' കുറഞ്ഞു കുറഞ്ഞു വന്നു.
' സുന്ദരന്‍ ' എന്ന വിളിപ്പേര്‍ ഉണ്ടായിരുന്ന ഇജാസിനു ആയിരുന്നു ഏറ്റവും അധികം പൊട്ട് അണിയാന്‍ ' ഭാഗ്യം ' സിദ്ധിച്ചത്.
പത്താം ക്ലാസ്സില്‍ എത്തിയപ്പോള്‍ പരീക്ഷ പേപ്പര്‍ തരുക ആയിരുന്ന കിടാവ്‌ മാഷ്‌ എന്റെ ഊഴം എത്തിയപ്പോള്‍ തോളില്‍ കൈ വച്ച് ഒന്ന് മൂളി. പിന്നെ പറഞ്ഞു
" അന്ന് പൊട്ടു തോടുവിച്ചതിനു ഗുണം ഉണ്ടായി "

                                                                



                                                             *******


രാഗിണി ടീച്ചര്‍ അതീവ സുന്ദരി ആയിരുന്നു. എന്നെക്കാള്‍ ചെറുത്‌ ആയിരുന്നെങ്കില്‍ ഞാന്‍ അപ്ളി കൊടുത്തേനെ എന്ന് പ്രബി എന്നോട് പറഞ്ഞിരുന്നു ടീച്ചറെ പറ്റി.
നന്നായി സംസാരിക്കും, നന്നായി പഠിപ്പിക്കും , നന്നായി പാടും ! സെന്റോഫ് സമയത്ത്  " മറന്നിട്ടുമെന്തിനോ " എന്ന പാട്ട് ടീച്ചര്‍ അതീവ ഹൃദ്യമായി പാടി. പാടി തീരും മുന്‍പേ കരച്ചിലും തുടങ്ങി ! പെണ്‍കുട്ടികള്‍ എല്ലാം വട്ടം കൂടി ടീച്ചറെ തണുപ്പിച്ചു.
നാട്ടുകാര്‍ക്ക് ഒക്കെ റെക്കോര്‍ഡ്‌ വരച്ചു കൊടുത്ത്‌ ബാക്കി സമയം പോക്കുന്നു ഗീതയിലെ പാതിരാപ്പടവും കണ്ടു നടന്ന എനിക്ക് വര്‍ഷാവസാനം പണികിട്ടി !
സ്വന്തം റെക്കോര്‍ഡ്‌ അഞ്ചു ശതമാനം പോലും മുഴുവന്‍ ആയില്ല.
സമര്‍പ്പിക്കേണ്ട അവസാന തിയ്യതി വന്നു. മുതു പാതിരായ്ക്ക് കോളജിന്റെ താഴ്വാരത്തെ ' റോസ് വില്ല ' എന്ന ഞങ്ങളുടെ കൊതുക് വളര്‍ത്തു കേന്ദ്രത്തില്‍ ഇരുന്നു ഒറ്റ വരയായിരുന്നു ! അന്ന് ലിമ്കയെ വിവരം അറിയിച്ചിരുന്നെങ്കില്‍ ഈ ഞാന്‍ ഇപ്പോള്‍ ഗിന്നസ്‌ ബുക്കില്‍ ഇരുന്നേനെ. അഞ്ചു മണിക്കൂര്‍ കൊണ്ട് നൂറ്റി ഇരുപതോളം മാരകമായ ചിത്രങ്ങള്‍ !
രാവിലെ വീര്‍ത്ത കണ്പോളയും ആയി ' ഒപ്പ് വാങ്ങാന്‍ ' ചെന്നു .
എന്റെ ചിത്രങ്ങളെയും , എഴുത്തിനെയും , എല്ലാം ഏറെ ഇഷ്ടത്തോടെ വീക്ഷിച്ച , പ്രോത്സാഹിപ്പിച്ച രാഗിണി ടീച്ചര്‍ മഷി എഴുതിയ ആ മനോഹര മിഴിയിണ തുറിച്ചു ഒരു നോട്ടം.
എന്തോ ഞാന്‍ കടുക് മണി പോലെ ചെറുതായി പോയി.
പിന്നെ ആക്രമണമായിരുന്നു !
ഞാന്‍ അല്ല. രാഗിണി ടീച്ചര്‍ .
ചുവന്ന മാഷിയുള്ള ബോള്‍ പോയിന്റ്‌ പെന്‍ പിച്ചാത്തി പിടിക്കും പോലെ പിടിച്ചു സര്‍വ്വ ശക്തിയും സംഭരിച്ചു നെടുകേയും കുറുകെയും ഓരോ വര !
അഞ്ചും പാത്തും പേപ്പര്‍ കൂട്ടി പിടിച്ചാണ് ഈ പ്രയോഗം.
അവസാനം കൈ കുഴഞ്ഞു കാണും ആഞ്ഞൊരു കുത്തും കൂടെ.
'മോളസ്കയിലെ' പൈല ഗ്ലോബോസയുടെ തോടിന്റെ ഉള്ളിലൂടെ കയറിയ നിബ് എമ്ബ്രിയോളജിയിലെ മൂന്നു മാസം പ്രായമായ ഭ്രൂണത്തിന്റെ തലയിലൂടെ പുറത്തു ചാടി !
നിറയെ ചുവന്ന കുത്തുകള്‍ ഉള്ള ആ പേജുകള്‍ അത്രയും ഒരുപാട് ഇഷ്ടത്തോടെ സൂക്ഷിച്ചു വച്ചു..
അഹംകാരത്തിനും തോന്നിവാസത്തിനും മീതെയുള്ള ആദ്യ റെഡ്‌ സ്പോട്ടുകള്‍ :)


                                                                 *******


2012 ജൂണിലെ നല്ല മഴയുള്ള ദിവസം അര്‍ദ്ധ രാത്രി കഴിഞ്ഞു രണ്ടു മണിക്ക് ആണ് തൃശൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ എത്തുന്നത്.
ഒരു ഓട്ടോ പോലും കണ്ടില്ല. അവസാനം മഴയുടെ നേര്‍ത്ത പാളിക്കുള്ളിലൂടെ ദൂരെ ചുവന്ന ബോര്‍ഡില്‍ വെളുത്ത അക്ഷരങ്ങള്‍ കണ്ടു.
ലോഡ്ജ് ..
കോണികള്‍ കയറിച്ചെന്നു.
വൃത്തിയില്ലാത്ത പരിസരം ആയിരുന്നെങ്കിലും എവിടെ എങ്കിലും ചെന്ന് വീഴാന്‍ ഉള്ള ത്വര ആയിരുന്നു ഉള്ളില്‍ .. അത് കാലിനെ മുന്നോട്ടു തന്നെ ചലിപ്പിച്ചു.
കൌണ്ടറിലെ ബെഞ്ചില്‍ മൂടി പുതച്ചു കിടക്കുന്ന ഒരു മനുഷ്യന്‍ .
വിളിച്ചു എഴുന്നേല്‍പ്പിച്ചു.
ഡബിള്‍ റൂം മാത്രമേ ഉള്ളു എന്ന് പറഞ്ഞു , സമ്മതിച്ചു. ഉടനെ അടുത്ത ചോദ്യം.
" തനിച്ചു ആണോ ? "
ചോദ്യത്തില്‍ എന്തോ പിശക് മണത്തു എങ്കിലും കൂടുതല്‍ സംസാരിച്ചില്ല. താക്കോല്‍ വാങ്ങി മുറിയിലെത്തി.
കട്ടിലില്‍ വീണതും മുട്ടയുടെ മണം !
പിടഞ്ഞെനീട്ടു. മൂട്ടയെ പേടിയാണ്. കുട്ടിക്കാലത്തെ ഉള്ള പേടി .
കൂടുതല്‍ ആലോചിക്കാതെ ബാഗില്‍ നിന്ന് കൈലി എടുത്തു തറയില്‍ വിരിച്ചു ഒറ്റ കിടത്തം.
അതിരാവിലെ മൂത്രമൊഴിക്കാന്‍ മുട്ടി എണീറ്റു. കഴിഞ്ഞപ്പോള്‍ വെറുതെ വാതില്‍ തുറന്നു ബാല്‍കണിയിലേക്ക് ഇറങ്ങി. നേരിയ ഇരുട്ടില്‍ അടുത്ത മുറിയുടെ വാതിലില്ക്കല്‍ ഒരു സ്ത്രീ സാരി തലപ്പ് വലിച്ചു തോളിലെക്കിട്ടു അകത്തേക്ക് കൈ നീട്ടി.കൈ വലിച്ചപ്പോള്‍ അതില്‍ കുറച്ചു നോട്ടുകള്‍ .
അവര്‍ അത് എണ്ണി തിട്ടപ്പെടുത്തി പേഴ്സില്‍ വച്ച് കോണി ഇറങ്ങിപ്പോയി.
അകത്തു കയറി കുറ്റിയിട്ടു. തറയില്‍ തന്നെ കിടന്നു.
നന്നായി നേരം വെളുത്തപ്പോള്‍ എണീറ്റു.കുളിച്ചു വസ്ത്രം മാറി പോകാന്‍ ഒരുങ്ങി. കട്ടിലിന്റെ ഒരു വശത്ത് അലക്ഷ്യമായി ഇട്ടിരുന്ന ബാഗ് എടുക്കവേ ബെഡ് ഷീറ്റ് കൈയില്‍ ഉടക്കി നിലത്ത് ഉതിര്‍ന്നു വീണു.ഞെട്ടിപ്പോയി.
വെളുത്ത കിടക്കയില്‍ ഒരു വലിയ പപ്പട വട്ടത്തില്‍ ഉണങ്ങിയ രക്തക്കറ .
കൌണ്ടറില്‍ ചെന്ന് ബാലന്‍സ്‌ വാങ്ങി ഓടുക ആയിരുന്നു....